പത്തനംതിട്ട – മലയാലപ്പുഴ കരിമ്പാറമല സ്വദേശി ദീപു ആർ ചന്ദ്രനെയാണ് പത്തനംതിട്ട രണ്ടാം നമ്പർ അഡീഷണൽ ആൻ്റ് സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത് . മലയാലപ്പുഴ പോലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വാദം കേൾക്കൽ പൂർത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ പത്തനംതിട്ട രണ്ടാം നമ്പർ അഡീഷണൽ ആൻ്റ് സെഷൻസ് ജെഡ്ജ് കെ വിഷ്ണു 14 വർഷം തടവിനും 2 ലക്ഷ രൂപ പിഴയും വിധിച്ചത്. പ്രതിയുടെ ഭാര്യയെ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുന്ന വിവരം അവരുടെ സഹോദരനെ അറിയിച്ച വൈരാഗ്യത്തിലാണ് പ്രദേശവാസിയായ യുവാവിനെ പ്രതി ആക്രമിച്ചത്. തൻ്റെ വീടിന് മുന്നിലിരുന്ന് പ്രതി മദ്യപിക്കുന്നതിനെ യുവാവ് മുൻപ് ചോദ്യം ചെയ്തതും വിരോധത്തിന് കാരണമായിരുന്നു.
പ്രതി കമ്പിവടി കൊണ്ട് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യുവാവിൻ്റെ തലയിൽ അടിക്കുകയും, അതിൻ്റെ ഫലമായി അയാളുടെ കണ്ണിന് താഴയുള്ള അസ്ഥിക്കും താടിക്കും പൊട്ടൽ ഉണ്ടായി. ദേഹോപദ്രവമേൽപ്പിച്ചതിന് 2 വർഷം കഠിന തടവും, അസ്ഥിക്ക് പൊട്ടൽ സംഭവിച്ചതിന് 7 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും, കൊലപ്പെടുത്താൻ ശ്രമിച്ചതിന് 5 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. പിഴ അഴക്കാത്ത പക്ഷം പ്രതി 6 മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണം. പിഴ തുക അടക്കുന്ന പക്ഷം മർദ്ദനമേറ്റ യുവാവിന് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ പ്രതിക്ക് 7 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും.


