കോന്നി: കൂടൽ പാക്കണ്ടത്ത് പുലിയെ കണ്ടതായുള്ള വാർത്തയെ തുടർന്ന് ഇഞ്ചപ്പാറ എസ്റ്റേറ്റ് ഭാഗത്ത് വനപാലക സംഘം പരിശോധനകൾ നടത്തിയ ശേഷം കൂട് സ്ഥാപിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ അനിൽകുമാർ, സെക്ഷൻ ഫോറസ്ററ് ഓഫീസർ ജയരാജൻ, സ്ട്രൈക്കിങ് ഫോഴ്സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ദിൻഷ്, എന്നിവരുടെ നേതൃത്വത്തിൽ. സ്ട്രൈക്കിങ് ഫോഴ്സ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്.
ബുധനാഴച രാവിലെ എട്ടിന് റബർ തോട്ടത്തിലുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളിയാണ് പുലിയെ കണ്ടത്. നടുവത്തുമുഴി ഫോറസ്റ്റ് റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകർ എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് 6.30ന് പാക്കണ്ടത്ത് പാറയുടെ മുകളിൽ പുലി നിൽക്കുന്ന ദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
പാക്കണ്ടം നിരവേൽ മനോജിന്റെ ഭാര്യയും മകനുമാണ് പുലിയെ കണ്ടത്. കൂടൽ രാക്ഷസൻപാറയുടെ ഭാഗമായ ആനപ്പാറയുടെ മുകളിൽ പുലി നിൽക്കുന്ന വീഡിയോ ദൃശ്യമാണ് ലഭ്യമായത്. തുടർന്ന് നടുവത്തുമൂഴി റേഞ്ചിലെ വനപാലകസംഘവും കോന്നിയിൽ നിന്ന് എത്തിയ സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പാറയുടെ മുകളിൽ കാമറ സ്ഥാപിച്ചിരുന്നു.


