തിരുവല്ല: വള്ളംകുളത്തെ വീടുകൾക്കും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളും കാടുകളും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ആക്രമണം തടയാൻ വസ്തു ഉടമ നടപടിയെടുത്തില്ലെങ്കിൽ വില്ലേജ് ഓഫീസർ നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക നിയമാനുസരണം ഉടമയിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി. പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വള്ളംകുളം സ്വദേശികളായ എസ്.കെ പ്രസന്നകുമാറും ജൂബി ആർ. വർഗീസും കമ്മീഷനെ സമീപിച്ചത്.
തിരുവല്ല സബ് കലക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിക്ക് സമീപമുള്ള സ്ഥലം കാടുമൂടി കിടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂബി ആർ. വർഗീസിന്റെ കിണറിലേക്ക് വൃക്ഷങ്ങളുടെ ഇലയും പൂവും കായയും വീണ് മലിനമാകുന്നതായും പരാതിക്കാരൻ അറിയിച്ചു. കാട് നീക്കം ചെയ്യാൻ എതിർകക്ഷിക്ക് സാമ്പത്തിക സ്ഥിതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൃത്യമായി കാടുവെട്ടി തെളിക്കുക എന്നത് വസ്തു ഉടമയുടെ ബാധ്യതയാണെന്ന് കമ്മിഷൻ ചൂണ്ടികാണിച്ചു.
ഇത് കൃത്യമായി നിറവേറ്റുന്നതിൽ അലംഭാവം പാടില്ല. വസ്തു ഉടമ ഇക്കാര്യം നിശ്ചിത സമയത്തിനുള്ളിൽ ചെയ്തില്ലെങ്കിൽ തിരുവല്ല സബ് കലക്ടർ വില്ലേജ് ഓഫീസർ മുഖേന കാടുകൾ വൃത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ വീടിന് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ച് മാറ്റുകയോ ഉചിതമായ മറ്റ് മാർഗങ്ങൾ തേടുകയോ ചെയ്യണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഇലകളും അവശിഷ്ടങ്ങളും വീണ് കിണർ വെള്ളം മലിനമാകുന്നത് പരിഹരിക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. തിരുവല്ല സബ് കലക്ടർക്കാണ് കമ്മിഷൻ ഉത്തരവ് നൽകിയത്.


