അബുദാബി: അബുദാബിയിൽ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീർ, സുഹൈബ് എന്നിവരെയാണ് കാണാനില്ലെന്ന് പരാതി. പെരിന്തൽമണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ മകൻ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീർ എന്നിവരെയാണ് ഈ മാസം 22 മുതൽ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാർച്ച് 27നാണ് സന്ദർശക വിസയിൽ ദുബൈയിലെത്തുന്നത്. പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബിൽഡിംഗിൽ താമസിക്കുമ്പോഴാണ് ഓൺലൈൻ ഇന്റർവ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴിൽ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയിൽ നിന്നും ഇത്തിഹാദ് വിമാനത്തിൽ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവർണഭൂമി എയർപോർട്ടിലെത്തിയ ചിത്രങ്ങൾ കുടുംബവുമായി പങ്കുവെച്ചിരുന്നു. എയർപോർട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തിൽ ഇവരുള്ളത് മ്യാൻമർ അതിർത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോർട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മർദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കൾ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്.


