ടോറോന്റോ : കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണകവർച്ച നടത്തിയത്തിനു പിന്നിലും ഇന്ത്യാക്കാർ.. ഈ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. ബ്രാംപ്ടൺ സ്വദേശി ആർച്ചിത് ഗ്രോവർ (36 ) ആണ് പിടിയിലായത്. ഇന്ത്യയിൽ നിന്ന് ബ്രാംപ്റ്റണിലേക്കുള്ള മടക്കയാത്രയിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണം , ഗൂഡാലോചന കുറ്റങ്ങൾ ചുമത്തി മെയ് 6 ന് ആർച്ചിത് ഗ്രോവറിനെ അറസ്റ്റ് ചെയ്തതായി പീൽ റീജൻ പോലിസ് അറിയിച്ചു.
കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്ന് 20 മില്യൺ കനേഡിയൻ ഡോളറിലധികം (ഏകദേശം 120 കോടി) വിലമതിക്കുന്ന സ്വർണക്കട്ടികൾ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17 നായിരുന്നു സംഭവം നടന്നത്. ഏകദേശം ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനോടുവിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ കൂടുതലും ഇന്ത്യൻ വംശജരാണ്.
രണ്ട് എയർ കാനഡ എയർലൈൻ ജീവനക്കാരും ഒരു ജ്വല്ലറി ഉടമയും പ്രതികളിൽ ഉൾപ്പെടുന്നു. ഇതിൽ മറ്റൊരു പ്രതി യുഎസിലെ പെന്‍സില്‍വാനിയയില്‍ വെച്ചാണ് പിടിയിലായത്. എയർ കാനഡയിലെ ജീവനക്കാരനായ പരംപാല്‍ സിദ്ധു (54), അമിത് ജലോട്ട (40), അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാത് പരമലിംഗം (35) എന്നിവരാണ് നിലവിൽ അറസ്റ്റിലായ പ്രതികൾ.


