അയോദ്ധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി എന്നെ അപമാനിച്ചു ; കോൺഗ്രസ്സ് വിട്ട ഛത്തീസ്‌ഗഢിലെ പ്രധാന നേതാവ് രാധിക ഖേര

India Politics
Print Friendly, PDF & Email

ന്യൂഡൽഹി – ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസിന് തിരിച്ചടിയായി ഛത്തിസ്ഗഡിലെ കോൺഗ്രസ് വനിതാ നേതാവ് പാർട്ടി വിട്ടു. കോൺഗ്രസ് പാർട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത രാധിക ഖേരയാണ് പാർട്ടി വിട്ടത്. വീഡിയോ വൈറലായി ദിവസങ്ങൾക്ക് ശേഷമാണ് ഇവർ രാജിവെക്കുന്നത്.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത രാജിക്കത്തിലും പാർട്ടിയിൽ താൻ നേരിട്ട അപമാനങ്ങൾ രാധിക ഖേര ചൂണ്ടികാട്ടി. ഛത്തീസ്‌ഗഢിലെ പ്രധാന കോൺഗ്രസ് നേതാവായ രാധിക ഖേര കോൺഗ്രസിന്റെ രാമക്ഷേത്ര നിലപാടിനെയും നേരത്തെ വിമർശിച്ചിരുന്നു. ‘ഓരോ ഹിന്ദുവിന്റെ മനസ്സിലും ഭഗവാൻ ശ്രീരാമന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, എന്നാൽ ചിലർ അതിനെ എതിർക്കുന്നു. ജീവിതത്തിന്റെ 22 വർഷത്തിലേറെ കാലം പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച എനിക്ക് രാമ ദർശനം നടത്തിയതിന്റെ പേരിലാണ് കോൺഗ്രസ് വിടേണ്ടി വന്നത് ‘ രാധിക പറഞ്ഞു.

‘ഏപ്രിൽ 25 ന് ഞാൻ അയോദ്ധ്യയിലെത്തി ശ്രീരാമനോട് പ്രാർത്ഥിച്ചു. അഞ്ച് ദിവസം മുമ്പ്, ഈ വിഷയത്തിൽ ഛത്തീസ്‌ഗഡ് പ്രദേശ് കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു. എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു. നീതിക്കായി മുതിർന്ന നേതൃത്വത്തോട് അഭ്യർത്ഥിച്ചപ്പോൾ രാമനോട് പ്രാർത്ഥിച്ചതുകൊണ്ട് എനിക്ക് നീതി നിഷേധിക്കപ്പെട്ടു.’ രാധിക എഴുതിയ കുറിപ്പിൽ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടിയിലെ ‘അപമാനം’ കാരണം രാജിവെക്കുകയാണെന്ന് പറഞ്ഞുള്ള എഐസിസി വാക്താവ് കൂടിയായിരുന്ന രാധിക ഖേരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ കോൺഗ്രസ് വനിതാ നേതാക്കളോട് അനാദരവ് കാണിക്കുകയാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *