അടൂർ – ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത കേസിൽ മുൻ മുനിസിപ്പൽ കൗൺസിലർ അടക്കം 13 പേർക്കെതിരേ പോലീസ് കേസെടുത്തു. ബൈപ്പാസിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഡയാനയ്ക്ക് നേരെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അക്രമം നടന്നത്. ഹോട്ടൽ മാനേജറന്മാരായ വിപിൻ ജോസ്, അയിൻ ജോസ് എന്നിവരെ ക്രൂരമായി മർദ്ദിച്ചു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഹോട്ടലിന്റെ കൗണ്ടറിന്റെ ചില്ല് അടിച്ചു തകർത്തു.
മുൻ നഗരസഭ കൗൺസിലർ അയൂബ്, ബിലാൽ, സമീപത്തെ ഫ്രൂട്‌സ് കടയിലെ കണ്ടാലറിയാവുന്ന ആൾ, കണ്ടാലറിയാവുന്ന മറ്റ് 10 പേർ എന്നിവർക്കെതിരേയാണ് കേസ്. ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം ഉള്ളൂർ ചെറുവക്കൽ നീരാളി ലൈനിൽ ജോയ് ഭവനിൽ ഫിലിപ്പ് വർഗീസിന്റെ ഭാര്യ സോണിയ വർഗീസിന്റെ പരാതി പ്രകാരമാണ് കേസ്. ഹോട്ടൽ ഡയാനയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ ശിവ, ഹാജക്ക് എന്നിവർ എതിർവശത്തുള്ള ഹൈവേ കിച്ചൻ എന്ന ഹോട്ടലിലെ ജീവനക്കാരുമായി തർക്കം ഉണ്ടായി. ഇത് പരിഹരിക്കാൻ ഡയാന ഹോട്ടലിലെ മാനേജർമാരായ വിപിൻ ജോസ്, അയൻ ജോസ് എന്നിവർ ചെന്നു.
ഈ സമയം അടൂർ നഗരസഭയിലെ മുൻ കൗൺസിലർ ആയിരുന്ന അയ്യൂബ് കുഴിവിള, ബിലാൽ, അടുത്തുള്ള ഫ്രൂട്ട്‌സ് കടയിലെ മറ്റൊരാളും കണ്ടാൽ അറിയാവുന്ന പത്തോളം പേരും ചേർന്ന് വിപിനെയും അയനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മർദ്ദനം സഹിക്കാൻ കഴിയാതെ വിപിനും അലനും ഡയാന ഹോട്ടലിലേക്ക് ഓടിക്കയറി. പിന്നാലെ ചെന്ന അക്രമി സംഘം കമ്പി വടി കൊണ്ട് ഇവരെ അടിക്കുകയും ഹോട്ടലിലെ ക്യാബിൻ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. സൈ്വപ്പിങ് മെഷീൻ കൊണ്ട് വിപിൻ ജോസിന്റെ തലയ്ക്ക് അടിച്ചു.
അയന്റെ ദേഹത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. മൂക്കിലും ചെവിയിലും നിന്ന് രക്തം വന്നു. കൈയുടെ വിരൽ മുറിഞ്ഞിട്ടുണ്ട്. വിപിന്റെ തലയ്ക്കും കാലിനുമാണ് മുറിവ്. ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന് 30000 രൂപയുടെ നാശനഷ്ടം നേരിട്ടുവെന്നാണ് ഉടമയുടെ പരാതി.


