ന്യൂഡൽഹി – ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹി പി.സി.സി. അദ്ധ്യക്ഷൻ അർവിന്ദർ സിങ് ലവ്‌ലി സ്ഥാനം രാജിവെച്ചു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യ തീരുമാനമടക്കം ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറി.
പി.സി.സിയുടെ നിർദ്ദേശങ്ങൾ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപക് ബാബരിയ വീറ്റോ ചെയ്യുന്നുവെന്ന് ഖാർഗെക്ക് എഴുതിയ കത്തിൽ അർവിന്ദർ സിങ് ലവ്‌ലി ആരോപിച്ചു. ഡൽഹിയിൽ സഖ്യത്തിൽ കോൺഗ്രസിന് ലഭിച്ച മൂന്ന് സീറ്റുകളിൽ കനയ്യ കുമാർ മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിലേയും ബി.ജെ.പി. വിട്ടെത്തിയ ഉദിത് രാജ് മത്സരിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിലേയും സ്ഥാനാർഥികൾ തീർത്തും അപരിചിതരാണെന്നും കത്തിൽ കുറ്റപ്പെടുത്തി.
സ്ഥാനാർഥി നിർണയത്തിനെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം നിലനിന്ന സാഹചര്യത്തെ പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തി നോർത്ത് വെസ്റ്റ് ഡൽഹി സ്ഥാനാർഥി കൂടുതൽ വഷളാക്കി. വാസ്തവവിരുദ്ധമായ അവകാശവാദങ്ങൾ നിരത്തി നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി ഡൽഹി മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു. ഇത് പ്രദേശിക പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് കാരണമായെന്നും അരവിന്ദർ സിങ് ലവ്‌ലി കത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും സുഗമമായ വിജയത്തിന് ബിജെപിക്ക് സഹായകമാകുകയാണ് സ്ഥിതിഗതികൾ.


