റാന്നി – കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് വ്യാജ കുത്തിവെപ്പ് എടുത്ത കേസിൽ പിടിയിലായ യുവാവിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. എന്തിനാണ് വീട്ടിൽ കയറി കുത്തി വെയ്പ്പ് നൽകിയത് എന്ന് വലഞ്ചുഴി സ്വദേശി ആകാശ് ഇതുവരെ പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. വലിയകലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് പ്രതി കുത്തിവെപ്പ് നൽകിയത്. പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയ്ക്ക് കുത്തിവയ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിർബന്ധിച്ചു കുത്തിവെക്കുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവയ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നൽകി, കത്തിച്ചുകളയാൻ നിർദേശിക്കുകയായിരുന്നു.
എന്നാൽ കുത്തിവയ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇത് പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 66 വയസാണ് ഇവർക്ക്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
മോഷണമോ ? അതോ അപായപ്പെടുത്താനോ ഉള്ള ശ്രമമായിരുന്നോ എന്നും സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.


