ന്യൂഡല്‍ഹി – ഡൽഹി മുഖ്യമന്ത്രിയും, ആംആദ്മി ആദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ അഴിമതിക്കേസിൽ അറസ്റ്റിലായതോടെ ആംആദ്മി പാർട്ടിക്ക് തിരിച്ചടികൾ ഒന്നിന് പിന്നാലെ ഒന്നായി . പഞ്ചാബിലും എ.എ.പിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എം.പിയും എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ജലന്ധര്‍ എം.പി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എം.എല്‍.എ ശീതള്‍ അങ്കുരല്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ജലന്ധറില്‍നിന്ന് ഇത്തവണയും സുശില്‍ കുമാര്‍ റിങ്കു മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു. 2023-ലെ ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി സ്ഥാനാർത്ഥിയായി 58,691 വോട്ടുകള്‍ക്കായിരുന്നു ഇദ്ദേഹം ജലന്ധറിൽനിന്ന് വിജയിച്ചത്. എ.എ.പി പിന്തുണയ്ക്കാത്തതുകൊണ്ട് ജലന്ധറിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് സുശീല്‍ കുമാര്‍ റിങ്കു ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും പ്രവര്‍ത്തന മികവാണ് തന്നെ ബി.ജെ.പിയിലേക്ക് അടുപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച ലുധിയാനയില്‍നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എം.പി റവ്‌നീത് ബിട്ടുവും ബി.ജെ.പിയിൽ ചേര്‍ന്നിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്റ് സിങ്ങിന്റെ കൊച്ചുമകൻ കൂടിയാണ് റവ്‌നീത് ബിട്ടു. പഞ്ചാബിലെ തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് മാറുകയാണ്. ദേശീയതക്കൊപ്പം നിലകൊള്ളുന്ന അകാല പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പിക്കാനുള്ള ശ്രമത്തിലായി ബിജെപി. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടൽ പഞ്ചാബ് ഇലക്ഷനിൽ അടക്കം ഉണ്ടായി എന്ന ആരോപണമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.


