കോഴഞ്ചേരി – 129മത് മാരാമൺ കൺവൻഷൻ പന്തൽ ഓലമേയുന്ന ജോലികൾ ഫെബ്രുവരി ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 7 .30ന് അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ, സക്കറിയാസ് മാർ അഫ്രേം എപ്പിസ്കോപ്പ എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനാപൂർവ്വം ആരംഭിക്കും. 1896 ൽ ആരംഭിച്ച കൺവൻഷന്റെ തുടക്ക കാലം മുതലുള്ള ഓലപ്പന്തൽ എന്ന രീതിക്ക് ഇതുവരെ മാറ്റം വരുത്താൻ സംഘാടകർ തയ്യാറാകാത്തത് പുതു തലമുറക്കും പഴയ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ പങ്കുവെക്കാനാണ്. കൺവൻഷന്റെ ഉച്ചഭക്ഷണം ചോറും, തേങ്ങാ ചമ്മന്തിയും, മെഴുക്കുപെരട്ടിയും, മോരും, മാങ്ങാ അച്ചാറും എന്നുള്ളതിനും മാറ്റങ്ങൾ വരുത്തിയിട്ടില്ല.

മാരാമണ്ണിന് ചുറ്റുപാടുമുള്ള 30 ഇടവകകളാണ് ഓലമേയൽ നിർവ്വഹിക്കുന്നത്. ഫെബ്രുവരി ആറാം തീയതിയോടുകൂടി ഓലമേയൽ പൂർത്തിയാക്കി പന്തൽ സജ്ജമാക്കുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത് എന്ന് ജനറൽ സെക്രട്ടറി റവ. എബി കെ ജോഷ്വാ, കൺവീനർമാരായ കുരുവിള പി.കെ, ജിബു തോമസ് ജോൺ, ട്രഷറാർ ഡോ. എബി തോമസ് വാരിക്കാട് , ലേഖക സെക്രട്ടറി Prof ഏബ്രഹാം പി മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ് എന്നിവർ അറിയിച്ചു.
പമ്പയുടെ വിരിമാറിലെ മണല്പരപ്പിൽ ആയിരക്കണക്കിന് മനുഷ്യരുടെ നടുവിലാണ് താന്‍ ഇരിക്കുന്നത് എന്ന ചിന്ത ഉളവാക്കാത്ത അതിശയിപ്പിക്കുന്ന ശാന്തതയില്‍ ഇരുന്ന് ദൈവവചനം ശ്രവിച്ചിട്ടുളള ഓരോ വിശ്വാസിക്കും മാരാമണ്‍ കണ്‍വന്‍ഷന്‍ ഒരു വികാരമാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുളള ക്രൈസ്തവ ഗാനങ്ങള്‍ പിറന്നതും മാരാമണ്‍ കണ്‍വന്‍ഷനുകളിലാണ്. ദൈവവചനത്തിന്റെ പൊരുള്‍ അറിയുന്ന, സഭയുടെ വിശാലമായ പ്രവര്‍ത്തനമേഖലകളെ അടുത്തറിയുന്ന, മാർത്തോമാ സഭയുടെ മതത്തിന്റെയും അപ്പുറത്തേയ്ക്ക് നീളുന്ന കൂട്ടായ്മയുടെ – ഒത്തുചേരലിന്റെ ഊഷ്മളത അനുഭവിക്കുന്ന അനുഗ്രഹത്തിന്റെ നാളുകള്‍ ആണ് വരുന്നത്. നവീകരണ കാലഘട്ടത്തിനുശേഷം സഭ കടന്നുപോയ കഠിനമായ ശോധനകളില്‍ പതറാതെ നില്‍ക്കുവാന്‍ സഭയെ ഏറെ സഹായിച്ചത് മാരാമണ്‍ കണ്‍വന്‍ഷനായിരുന്നു. സഭയുടെ സാമൂഹിക സാംസ്‌കാരിക ബന്ധങ്ങള്‍ക്കും കണ്‍വന്‍ഷന്റെ പങ്ക് വലുതാണ്. എന്നും തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌ക്കോപ്പാ, “മാരാമണ്‍ കണ്‍വന്‍ഷന്റെ സ്വാധീനം” എന്ന കുറിപ്പിൽ വ്യക്തമാക്കുന്നു.


