ഡാഷ് മോൻ വിളി വന്ന സാഹചര്യം പരോക്ഷമായി പരാമർശിച്ച് ഫാ. മാത്യൂസ് വാഴക്കുന്നം

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനത്തില്‍ സമീപ കാലത്തുണ്ടായ വിവാദ വിഷയങ്ങള്‍ പരാമര്‍ശിച്ച് വിവാദ നായകനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പ്രസംഗം. പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് സംഘടിപ്പിക്കുന്ന കഥകളി മേളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആസ്വാദന കളരിയില്‍ പ്രസംഗിക്കുമ്പോഴാണ് ഫാ. വാഴക്കുന്നം തന്റെ അനുഭവം പരാമര്‍ശ വിധേയമാക്കിയത്.

മോശം വാക്കുകളിലൂടെ പ്രതികരിക്കേണ്ടി വരുന്നത് അതിന് ഇടമുണ്ടാക്കുന്നവരോട് പ്രതിഷേധിക്കേണ്ടി വരുമ്പോഴാണെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു. പ്രശസ്തനായ എന്‍.എന്‍.കക്കാട് അദ്ദേഹത്തിന്റെ പാതാളത്തിന്റെ മുഴക്കം എന്ന കവിതയില്‍ ആടടാ ചെറ്റേ എന്ന് എഴുതിയപ്പോള്‍ ഇത് മോശമല്ലേ എന്ന് ഇഷ്ടക്കാര്‍ ചോദിച്ചിരുന്നു. കവിതയില്‍ ഇത്തരം പ്രയോഗങ്ങള്‍ പാടുണ്ടോ എന്നും. അതിന് കക്കാട് നല്‍കിയ മറുപടി എന്റെ രോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വേറെ വാക്കുകളില്ല, എന്നായിരുന്നു. ഇതിലും മോശമായ തെറി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അത് പറയുമായിരുന്നു. തെറി തെറിച്ചു പോകുന്നതാണ്. ദേഷ്യം പ്രകടമാക്കാനുള്ളതുമാണ്. ദേഷ്യം വരുമ്പോഴും പ്രതിഷേധിക്കുമ്പോഴും വരുന്ന വാക്കുകളാണിത്. ഭാഷയില്‍ തന്നെ ഉള്ളതുമാണ്. എന്നാല്‍ അത് പ്രയോഗിക്കാന്‍ ഇടയാക്കുന്നത് അതിന് ഇടമുണ്ടാക്കുന്നവരോട് പ്രതികരിക്കേണ്ടി വരുമ്പോഴാണ്, അങ്ങനെ ഉള്ള രീതികള്‍ ഉണ്ടാകുമ്പോഴാണ് എന്നും ഫാ.മാത്യൂസ് വാഴക്കുന്നം പറയുന്നു.

ഓരോരുത്തരെയും വളര്‍ത്തുന്നവര്‍ വഴിയാണ് സ്‌നേഹം വരുന്നത്. എവിടെയെങ്കിലും എപ്പോഴെങ്കിലും മോശം വാക്കുകള്‍ വരുന്നുണ്ടെങ്കില്‍ അതും ഇതിലൂടെ ഉണ്ടാകുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്തക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതിന് സഭാ തല അന്വേഷണം നേരിടുകയാണ് ഫാ. വാഴക്കുന്നം. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബി.ജെ.പിയില്‍ ചേരുകയും കേന്ദ്ര മന്ത്രി വി.മുരളീധരനില്‍ നിന്നും അംഗത്വം സ്വീകരിക്കുകയും ചെയ്തതോടെയാണ് ഭദ്രാസനത്തില്‍ വിശ്വാസികള്‍ പരസ്പരം പോരടിച്ചു തുടങ്ങിയത്. ഇതിനിടയില്‍ ആയിരുന്നു മെത്രാപ്പോലീത്തക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി ഫാ. വാഴക്കുന്നം ശബ്ദരേഖ ഇറക്കിയത്.ഇത് വൈറലായതോടെയാണ് സഭാ നേതൃത്വവും ബാവയും ഇടപെട്ടത്. നിലവില്‍ വാഴക്കുന്നത്തെ എല്ലാ ചുമതലകളില്‍ നിന്നും പരി. കാതോലിക്ക ബാവ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. നിലയ്ക്കല്‍ ഭദ്രാസനാധിപനെ നിക്കോദിമോസേ ഡാഷ് മോനേ എന്ന് വിളിച്ചതോടെയാണ് വാഴക്കുന്നം വെട്ടിലായത്. അതു വരെ പിന്തുണച്ചിരുന്ന സിപിഎം നേതാക്കള്‍ വരെ അച്ചനോട് അകന്നു. അച്ചനൊപ്പമുണ്ടായിരുന്ന വിശ്വാസികളും പിന്മാറി.

Leave a Reply

Your email address will not be published. Required fields are marked *