ഡാ…നിക്കോദിമോസേ.. ഡാഷ് മോനേ.. വിളിച്ച വാഴക്കുന്നം അച്ചൻ പെട്ടു : കടുത്ത നടപടിക്കൊരുങ്ങി സഭ : ഓർത്തഡോക്‌സ് സഭയിലെ വിപ്ലവ നക്ഷത്രം എരിഞ്ഞടങ്ങുമോ ?

Kerala Pathanamthitta Special

റാന്നി: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദീമോസിനെതിരായി സമൂഹ മാധ്യമം വഴി മോശം പരാമര്‍ശം നടത്തിയ ഫാ. മാത്യൂസ് വാഴക്കുന്നം ഒറ്റപ്പെടുന്നു. സഭാ നേതൃത്വം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന വൈദികരും വിശ്വാസികളും പിന്മാറിയെന്നാണ് വിവരം.

സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വൈദികനോട് വിശദീകരണം തേടിയിരുന്നു. ഫാ. മാത്യുസ് വാഴക്കുന്നം ബാവായോടു നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ട് എത്തി വിശദീകരണം നല്‍കാന്‍ അച്ചനോട് പരിശുദ്ധ ബാവാ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദങ്ങള്‍ രൂക്ഷമായതോടെ സഭാ സിനഡ് 12ന് ചേരും. മുന്‍പും പലതവണ സഭയെ വെട്ടിലാക്കിയ ഫാ. മാത്യുസ് വാഴക്കുന്നത്തിനെതിരെ സിനഡില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. സഭയുടെ എല്ലാ മെത്രാപ്പോലീത്തമാരും സിനഡില്‍ സംബന്ധിക്കണമെന്ന് കല്‍പ്പന പുറപ്പെടുവിച്ചിട്ടുണ്ട്. ഫാ. മാത്യൂസ് വാഴക്കുന്നം
സംസ്ഥാനത്താകമാനം ഇടതുപക്ഷത്തിന്റെ പരിപാടികളില്‍ സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം പറയുന്ന ഫാ.മാത്യൂസിനെതിരെ മുന്‍പും വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

അടുത്തിടെയായി നിലക്കല്‍ ഭദ്രാസനത്തിലെ നടപടികള്‍ നേരിട്ട വൈദികരുടെയും വിശ്വാസികളുടെയും ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഇദ്ദേഹം രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലെ ആളുകളാണ് കഴിഞ്ഞദിവസം ഭദ്രാസനത്തിന് മുമ്പില്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. ഫാ. മാത്യൂസ് വാഴക്കുന്നം ഇടവക മെത്രാപ്പോലീത്തയ്‌ക്കെതിരെ തരംതാണ രീതിയില്‍ പ്രതികരിച്ചതോടെ ഗ്രൂപ്പില്‍ നിന്ന് വൈദികരും വിശ്വാസികളും കൂട്ടത്തോടെ പിന്മാറി. ഇപ്പോള്‍ നാലു വൈദികര്‍ മാത്രമാണ് ഇദ്ദേഹത്തോട് അടുപ്പം കാണിക്കുന്നത്. കഴിഞ്ഞദിവസം പ്രതിഷേധിക്കാന്‍ എത്തിയവരുടെ എണ്ണവും കുറവായിരുന്നു. കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ഫാ. മാത്യൂസ് വാഴക്കുന്നം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി രാഷ്ട്രീയ ഇടപെടല്‍ വരെ ഉണ്ടായി എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടെന്നാണ് സഭ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്.

നിലക്കല്‍ ഭദ്രാസന സെക്രട്ടറിയായിരുന്ന ഫാ.ഷൈജു കുര്യന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചിടത്തു നിന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്ന ഫാ. ഷൈജുവിനെതിരെ സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പിന്നീട് ഉയര്‍ന്നു. ഫാ. മാത്യൂസാണ് പോലീസില്‍ ഫാ. ഷൈജു കുര്യനെതിരെ പരാതി നല്‍കിയത്. പിന്നീട് മാധ്യമ ചര്‍ച്ചകളില്‍ ചെളി വാരിയെറിഞ്ഞ് പോര്‍വിളിച്ച ഫാ. ഷൈജു കുര്യനും ഫാ. മാത്യൂസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഇതിനെ തുടര്‍ന്ന് സഭ കൗണ്‍സില്‍ ഫാ. ഷൈജു കുര്യനെ തലസ്ഥാനത്ത് നിന്ന് മാറ്റുകയും ഫാ. മാത്യൂസിനോട് വിശദീകരണം തേടുകയും ചെയ്തു. ഇതിനെതിരെയാണ് ഫാ. മാത്യൂസ് വൈദികര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഭദ്രാസനാധിപനെതിരെ പ്രതികരിച്ചത്. ഒരു വര്‍ഷം മുമ്പ് നടന്ന ഭദ്രാസന സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഫാ. ഷൈജു കുര്യന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ വിജയിച്ചിരുന്നു. ഇരുവരും ഏറെക്കാലമായി അകല്‍ച്ചയില്‍ ആയിരുന്നു.

ഇതിനിടെ കഴിഞ്ഞദിവസം കൂടിയ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം ഇടവക മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദീമോസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കുറ്റക്കാരായ വൈദികര്‍ക്കെതിരെ എടുത്ത നടപടിയില്‍ സംതൃപ്തി രേഖപ്പെടുത്തി. 12 ന് ചേരുന്ന സിനഡില്‍ മെത്രാപ്പോലീത്ത ഭദ്രാസനം മാറ്റം ആവശ്യപ്പെടുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ചുരുക്കം ചില വൈദികര്‍ നടത്തുന്ന വിഴുപ്പലക്കലുകള്‍ സഭയ്ക്ക് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയതായി വിശ്വാസികള്‍ പറയുന്നു. വൈദികരുടെയും മെത്രാപ്പോലീത്തമാരുടെയും സ്ഥലംമാറ്റം കൃത്യസമയങ്ങളില്‍ നടത്തണമെന്നുള്ള ആവശ്യവും വിശ്വാസികള്‍ക്കിടയില്‍ ശക്തമാണ്.

മെത്രാപ്പോലീത്തക്ക് ഭദ്രാസന വൈദിക സംഘത്തിന്റെ പൂര്‍ണ പിന്തുണ

റാന്നി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തക്ക് നിലയ്ക്കല്‍ ഭദ്രാസന വൈദിക സംഘത്തിന്റെ പൂര്‍ണ പിന്തുണ. ഇതു സംബന്ധിച്ച പ്രമേയം വൈദിക സംഘത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഫാ. സോബിന്‍ ശമുവേല്‍ പ്രമേയം അവതരിപ്പിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *