ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. രണ്ടാം ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്നു. അയ്യപ്പൻമാരുടെ സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുമായും സഹകരിച്ചു പ്രവർത്തിക്കണമെന്നുശബരിമല സ്‌പെഷ്യൽ ഓഫീസർ (എസ്. ഒ.) എം.കെ ഗോപാലകൃഷ്ണൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
വരും ദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു. പോലീസ് സുസജ്ജമായി പ്രവർത്തിക്കണം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചാണ് അദ്യ ബാച്ച് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർ അരുൺ. കെ. പവിത്രൻ , പത്ത് ഡി.വൈ.എസ്.പിമാർ , 32 സി.ഐമാർ , 125 എസ്.ഐ / എ.എസ്.ഐ ,1281 സിവിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 1450 പോലീസുകാരെയാണ് 12 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്. എൻ.ഡി.ആർ.എഫ്, ആർ.എ. എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാർ, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥർ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.


