പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴ. രാത്രിയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള അന്തരീക്ഷത്തിലേക്ക് മഴ പൊട്ടി വീണത് പെട്ടെന്നായിരുന്നു. മേഘവിസ്‌ഫോടനം പോലെ മഴ ഇരമ്പിയാർത്ത് പെയ്തു. മിനുട്ടുകൾക്കകം വെള്ളം കുത്തിയൊലിച്ചെത്തി. റോഡുകളിലും കടകളിലും വെള്ളം കയറി. റോഡുകളിൽ തോടു പോലെ ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായി.

വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പിലും വെള്ളം കയറി. സെൻട്രൽ ജങ്ഷൻ-സ്‌റ്റേഡിയം ജങ്ഷൻ റോഡിലെ വ്യാപാര കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. മുട്ടറ്റം വരെ കയറിയ വെള്ളം ബക്കറ്റുപയോഗിച്ച് കോരിക്കളയാൻ കടക്കാർ നന്നേ പ്രയാസപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അവിടേക്കെല്ലാം വെള്ളം ഇരച്ചു കയറി.
പല കടകളും റോഡിനേക്കാൾ താഴ്ന്ന ഭാഗത്താണുള്ളത്. ചെറിയ മഴ പെയ്താൽപ്പോലും ഇവിടെ വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നാശനഷ്ടവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലൊന്നും ഇതുപോലെ കടകളിൽ വെള്ളം കയറിയിരുന്നില്ല. ഓടകൾ നിറഞ്ഞു കവിഞ്ഞതാണ് വെള്ളം കയറാൻ കാരണം. നേരത്തെ ടൗണിലെ ഓടകളുടെ മേൽമൂടികൾ ഇളക്കിമാറ്റി ശുചീകരിച്ചിരുന്നെങ്കിലും ഈ ഭാഗങ്ങളിൽ നടന്നിരുന്നില്ല. കല്ലും മണ്ണും അടിഞ്ഞ് ഓടകളെല്ലാം ഉപയോശൂന്യമായിരിക്കുകയാണ്.

അടിയന്തിരമായി ഓടകൾ വൃത്തിയാക്കി കടകളിൽ വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. റിങ് റോഡിൽ ജെ മാർട്ടിന് സമീപം പെട്രോൾ പമ്പിൽ വെള്ളം കയറി. വെട്ടിപം ഗവ. എൽ.പിഎസിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നു വീണു. ഡോക്‌ടേഴ്‌സ് ലേനിലെ റോഡ് തോടായി മാറി.


