കുവൈത്ത് സിറ്റി : പട്ടാപ്പകൽ പ്രവാസികൾക്ക് നേരെയുള്ള മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ദിവസം ഒരു പ്രവാസിയെ ആക്രമിച്ച് രണ്ടംഗ സംഘം പണവും വിലപിടിച്ച വസ്തുക്കളും തട്ടിപ്പറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനൽ വഴി കുവൈത്തി യുവതി ചിത്രീകരിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ധാരാളം വാഹനങ്ങൾ നിർത്തിയിട്ട റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കു സമീപത്തു കൂടി നട്ടുച്ച നേരത്ത് ഒറ്റക്ക് നടന്നുപോവുകയായിരുന്ന പ്രവാസിയെ ആണ് പ്രദേശത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി രണ്ടംഗ സംഘം ആക്രമിച്ചത്. കാറിലെത്തിയ സംഘത്തിൽ ഒരാൾ ആദ്യം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവാസിയെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും മറ്റും പിടിച്ചുപറിക്കാൻ ശ്രമിച്ചു.
എന്നാൽ പ്രവാസി ശക്തമായി ചെറുത്തു നിന്നു. ഇതോടെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവറും ആക്രമണത്തിൽ പങ്കുചേരുകയും ഇരുവരും ചേർന്ന് പ്രവാസിയെ അടിച്ച് നിലത്ത് തള്ളിയിട്ട് പണവും മറ്റും പിടിച്ചുപറിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ് .


