സൂക്ഷിക്കുക, ഡെങ്കിപ്പനി ബാധിതർ 417 ആയി; ജാഗ്രത പുലർത്തണം: ഡിഎംഒ

Kerala Pathanamthitta
Print Friendly, PDF & Email

** കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കണം

പത്തനംതിട്ട – ജില്ലയിൽ ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ എട്ടു വരെ 417 ഡെങ്കിപ്പനി ബാധ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എൽ. അനിതാകുമാരി അറിയിച്ചു. ഇത് അപകടകരമായ സ്ഥിതിയാണ്. ജില്ലയിലെ സീതത്തോട് (51 രോഗികൾ), അരുവാപ്പുലം (44 രോഗികൾ), തണ്ണിത്തോട് (45 രോഗികൾ), ആനിക്കാട് (24 രോഗികൾ) എന്നീ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലായുളളത്. കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കുക എന്നതിലൂടെ മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാനാകു.

നിയന്ത്രണ മാർഗങ്ങൾ
ജല ദൗർലഭ്യ മേഖലയിൽ വെളളം ശേഖരിക്കുന്ന ടാങ്കുകൾ, പാത്രങ്ങൾ എന്നിവയിൽ കൊതുക് കടക്കാത്ത വിധം അടപ്പ് വച്ച് അടയ്ക്കുക. അടപ്പ് ഇല്ലാത്ത പാത്രങ്ങളുടെ മുകൾ വശത്ത് കൊതുക് കടക്കാത്ത വിധം തുണി കൊണ്ട് മൂടുക. വെളളം സംഭരിക്കുന്ന പാത്രങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ഉൾവശം ഉരച്ച് കഴുകി വൃത്തിയാക്കുക. കാരണം ഈഡിസ് കൊതുക് വെളളത്തിലല്ല വെളള നനവുളള വെളളത്തിനോട് ചേർന്ന ഭാഗത്താണ് മുട്ട നിക്ഷേപിക്കുന്നത്.
വീട്ടിൽ മണി പ്ലാന്റ് ഉൾപ്പെടെ വളർത്തുന്ന പാത്രങ്ങളിൽ കൂത്താടി ഇല്ലെന്ന് ഉറപ്പാക്കുക.
റഫ്രിജറേറ്ററിന്റെ പുറംഭാഗത്ത് വെളളം കെട്ടി നിൽക്കുന്ന ഭാഗം ആഴ്ചയിൽ ഒരിക്കൽ പരിശോധിച്ച് കൊതുക് വളരുന്നില്ല എന്ന് ഉറപ്പാക്കുക. ഉപയോഗിക്കാതെയുളള മുറികളിലെ കക്കൂസിലെ വെളളം ഇടയ്ക്കിടെ ഫ്ളഷ് ചെയ്ത് മാറ്റുക. സൺഷെയ്ഡിൽ വെളളം കെട്ടി നിൽക്കാതെ ഒഴുക്കിക്കളയുക. വീടിന്റെ പരിസരത്ത് ഉളള ചെറുകാടുകളിലാണ് കൊതുക് വിശ്രമിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *