പത്തനംതിട്ട: ബ്രാഞ്ച് കമ്മറ്റിയംഗത്തെ ഫോണിലുടെ അസഭ്യം വിളിച്ചതിന് സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ തരം താഴ്ത്തി. റാന്നി ഏരിയ കമ്മറ്റിയംഗം ജിതിൻ രാജിനെയാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് തരംതാഴ്ത്തിയത്. ഉന്നക്കാവ് ബ്രാഞ്ച് സെക്രട്ടറി സണ്ണി സൈമണിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം എട്ടിന് പുലർച്ചെ 12.30 ന് ഉന്നക്കാവ് ബ്രാഞ്ച് കമ്മറ്റിയംഗത്തെ ഫോണിൽ വിളിച്ച ജിതിൻ തല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ബ്രാഞ്ച് കമ്മറ്റി അംഗമായ സൈജു ഈ വിവരം അപ്പോൾ തന്നെ സെക്രട്ടറിയായ സണ്ണിയുടെ വീട്ടിൽ ചെന്ന് പറഞ്ഞു. സണ്ണി ജിതിനെ വിളിച്ചപ്പോഴായിരുന്നു അസഭ്യ വർഷം. ഡിവൈഎഫ്‌ഐ ഭാരവാഹി കൂടിയായ ജിതിൻരാജ് ബ്രാഞ്ച് സെക്രട്ടറിയാണ് വിളിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അസഭ്യം വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. കാൾ സണ്ണി റെക്കോഡ് ചെയ്യുകയും ഉപരി കമ്മറ്റികൾക്ക് പരാതി നൽകകുയാുമായിരുന്നു. സൈജുവിനെ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്തു.
പത്തനംതിട്ടയിലെ സിപിഎമ്മിൽ നടപടി തുടരുകയാണ്. കഴിഞ്ഞ ദിവസം സിപിഎം തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെ പന്തളം ഏരിയ കമ്മറ്റി പുറത്താക്കിയിരുന്നു. ഏരിയ കമ്മറ്റിയുടെ ശിപാർശ ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തിനായി വിട്ടിരിക്കുകയാണ്. ഗുണ്ടായിസവും നാട്ടുകാർക്ക് നേരെയുള്ള അസഭ്യ വർഷവുമാണ് അർജുൻ ദാസിന് പുറത്തേക്കുള്ള വഴി തെളിച്ചത്.


