ഇന്ത്യാ – കാനഡ ബന്ധം ഉലയുന്നു ; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി

India World
Print Friendly, PDF & Email

ന്യൂഡൽഹി – കാനഡയിൽ നടന്ന കൊലപാതക കേസിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയൻ ഗവൺമെന്റിന്റെ നീക്കം. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർ‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

ഖലിസ്താൻ വിഷയത്തിലുള്ള തർക്കം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളായ സാഹചര്യത്തിൽ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അതൃപ്തിയറിയിച്ചിരുന്നു.
ഇന്ത്യ കഴിഞ്ഞാൽ സിഖ് മതവിഭാഗക്കാർ ഏറെയുള്ള കാനഡയിൽ ഖലിസ്താൻവാദവും കൂടിവരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കാനഡയിലെ ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്ന് നരേന്ദ്രമോദി ട്രൂഡോയോട് ആവശ്യപ്പെട്ടത്. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേയും സ്ഥാപനങ്ങൾക്കെതിരേയും ഖലിസ്താൻവാദികൾ ഭീഷണിമുഴക്കുന്നുണ്ട്. ഇത്തരം സംഘങ്ങൾക്കെതിരേ ശക്തമായ നടപടിവേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ കാനഡ മാനിക്കുമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ തടയില്ലെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജസ്റ്റിൻ ട്രൂഡോ നൽകിയ മറുപടി. അതേസമയം, വിദ്വേഷപ്രചാരണങ്ങളെയും അക്രമത്തെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജി-20 ഉച്ചകോടിക്കു തൊട്ടുമുമ്പേ വ്യാപാരക്കരാർ ചർച്ച നിർത്തുന്നതായി കാനഡ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ഇന്ത്യയും നിലപാടു കടുപ്പിച്ചു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി രൂക്ഷപരാമർശങ്ങൾ നടത്തുകയും ചെയ്തതോടെ അകൽച്ച വർദ്ധിച്ചു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് കാനഡ. കാനഡയുടെ വ്യാപാരമന്ത്രി മേരി ഇങ് ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച് നടത്തേണ്ടിയിരുന്ന ചർച്ചകളാണ് മാറ്റിവെച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *