അബൂദാബി: അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച പത്തു ദിവസത്തെ ഇൻസൈറ്റ് സമ്മർക്യാമ്പിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾ ഒരുക്കിയ യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ കൂറ്റൻ കൊളാഷ് ശ്രദ്ധേയമായി. ഷെയ്ഖ് സായിദിൻറെ ജീവിത രേഖയും യുഎഇയുടെ രൂപീകരണ ചരിത്രവും നേട്ടങ്ങളുടെ പട്ടികയും പ്രതിപാദിക്കുന്ന അറബിക് ന്യൂസ് പേപ്പർ കട്ടിംഗുകൾ മാത്രം ഉപയോഗപ്പെടുത്തിയാണ് കൊളാഷ് നിർമിച്ചിരിക്കുന്നത്.
കുട്ടികളിൽ സംഘബോധവും രാഷ്ട്ര ചിന്തയും പ്രചോദിപ്പിക്കുന്നതിനായി നൽകിയ ടാസ്കുകളിൽ ഒന്നായിരുന്നു ഷെയ്ഖ് സായിദ് കൊളാഷ് നിർമ്മാണം. ക്യാമ്പിലെ ഒമ്പതാം ദിവസം രണ്ട് മണിക്കൂർ സമയം കൊണ്ട് ഒൻപത് വയസിനും പന്ത്രണ്ട് വയസ്സിലും ഇടയിലുള്ള പന്ത്രണ്ട് വിദ്യാർഥികളാണ് കൊളാഷ് നിർമ്മാണം പൂർത്തിയാക്കിയത്. ചിത്രത്തിന് അഞ്ചു മീറ്റർ നീളവും നാല് മീറ്റർ വീതിയുമുണ്ട്.കൊളാഷ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് അവാർഡിനായി സമർപ്പിച്ചിരിക്കുകയാണ്.

ഷെയ്ഖ് സായിദിനോടുള്ള ആദര സൂചകമായി ചുരുങ്ങിയ സമയത്തിനുള്ളിൽ വിദ്യാർഥികൾ നിർമിക്കുന്ന ഏറ്റവും വലിയ കൊളാഷ് ചിത്രമാണ് ഇതെന്ന് ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, എജുക്കേഷൻ സെക്രട്ടറി മുസ്തഫ വാഫി, ഇൻസൈറ്റ് സമ്മർ ക്യാമ്പ് ചീഫ് മെൻറർ അഡ്വോക്കേറ്റ് ബിലാൽ മുഹമ്മദ്, പെൻസ്കിൽ ട്രെയിനിങ് അക്കാദമി എം ഡി നാസർ ഹുദവി, സി ഇ ഒ ശബിത ടി പി എന്നിവർ അഭിപ്രായപ്പെട്ടു. പ്രമുഖ കലാകാരനും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ആയ ജസീം റഹ്മാൻ,അബ്ദുൽ ഷുക്കൂർ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
ഇസ്ലാമിക് സെൻറർ മെയിൻ ഹാളിൽ സജ്ജീകരിച്ചിട്ടുള്ള സായിദ് കൊളാഷ് ഇന്ത്യൻ എംബസി കോഓർഡിനേഷൻ ആൻഡ് കമ്മ്യൂണിറ്റി അഫയേർസ് ഫസ്റ്റ് സെക്രട്ടറി ബഹുമാന്യനായ ജ്യോർജി ജോർജ് അനാച്ഛാദനം ചെയ്തു. അബൂദാബി കമ്മ്യൂണിറ്റി പോലീസ് വാറണ്ട് ഓഫീസർ അയിഷ ശഹി, ഇസ്ലാമിക് സെൻറർ വൈസ് പ്രസിഡൻറുമാരായ എഞ്ചിനീയർ സമീർ, അഹമ്മദ് കുട്ടി തൃത്താല, നൌഷാദ് ഹാഷിം ബക്കർ, അബ്ദുറഹ്മാൻ തങ്ങൾ, ഇബ്രാഹിം മുസ്ലിയാർ, അഡ്മിനിസ്ട്രേഷൻ സെക്രട്ടറി സിദ്ധീഖ് എളേറ്റിൽ , സ്പോർട്ട്സ് സെക്രട്ടറി അനീഷ് മംഗലം, ഇൻറേണൽ ഓഡിറ്റർ അലി അബ്ദുല്ല, റിലീജിയസ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി സത്യബാബു, മലയാളി സമാജം പ്രസിഡണ്ട് സലീം ചിറക്കൽ, കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറണ്ട് ഓഫീസർ ആയിഷഷെഹി, കെ എം സി സി യുടെയും സുന്നി സെന്ററിന്റെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


