കോഴഞ്ചേരി: ആറന്മുളയിൽ ചോതി അളവ് ചൊവ്വാഴ്ച. ആചാര പ്രകാരം നിവേദ്യമൊരുക്കാനുള്ള അരി തയാറാക്കാൻ കാട്ടൂർ മഠത്തിലേക്ക് നെല്ലളക്കും. ഇതിനുപുറമെ കണ്ണങ്ങാട്ട്, കടവന്ത്ര, ചെറുകര മഠങ്ങളിലേക്കും ഓരോ പറ നെല്ല് വീതംഅളന്നു നൽകും. ചോതി അളവിനുള്ള നെല്ല് തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിൽ നിന്നും ഘോഷയാത്ര ആയി എത്തിച്ചു.
പുത്തേഴത്തില്ലം ഹരികൃഷ്ണൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വിവിധ കരയോഗങ്ങളുടെ സ്വീകരണവും ഏറ്റുവാങ്ങി ചോതി അളവിന്റെ ചരിത്ര സ്മാരകമായ കണ്ണങ്ങാട്ടു മഠത്തിൽ എത്തിയപ്പോൾ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഉഷാ കുമാരി, കണ്ണങ്ങാട്ട് മഠം പ്രസിഡന്റ് വേണുഗോപാലൻ നായർ, കർഷകനായ ഉത്തമൻ കുറുന്താർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ശ്രീപാർഥസാരഥി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ വികസന സമിതി പ്രസിഡന്റിൽ നിന്നും ചോതി അളവിനുള്ള നെല്ല് ക്ഷേത്രം ഭാരവാഹികളെ ഏൽപ്പിച്ചു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ആറന്മുള വികസന സമിതി ഭാരവാഹികളായ പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, ട്രഷറർ സന്തോഷ് കുമാർ പുളിയേലിൽ, വൈസ് പ്രസിഡന്റ് വിനീത് കുമാർ എന്നിവർ നേതൃത്വം നൽകി.


