തിരുവനന്തപുരം: ഓണം പ്രമാണിച്ചു വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ ഇക്കാര്യത്തിൽ ഇടപെടാനാകില്ലന്ന് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ എന്നും ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗ്ഗമുള്ളൂ എന്ന് സിന്ധ്യ വ്യക്തമാക്കി.
കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ മൂന്നിരട്ടിയാക്കിയാണ്. പ്രവാസികൾ കുടുംബമായി നാട്ടിൽ പോകുന്നതിനാൽ വിമാനങ്ങളിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കി. ആ സീറ്റുകളിലേക്ക് അടുക്കാൻ കഴിയാത്ത നിരക്കും. ഇന്ത്യൻ, വിദേശ എയർലൈനുകളെല്ലാം വർദ്ധനയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്.


