പത്തനംതിട്ട- കടമ്മനിട്ട, വല്യയന്തി,തടത്തിൽ വീട്ടിലെ ഭാസ്കരന്റെ ആറുമാസം പ്രായമുള്ള പശുവാണ് കിണറ്റിൽ വീണത്. മേയാൻ വിട്ട പശു തൊട്ടടുത്തുള്ള പുരയിടത്തിലെ ആൾ മറയില്ലാത്ത 50 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. വൈകിട്ട് നാലുമണിക്ക് ആയിരുന്നു സംഭവം, നാട്ടുകാർ പശുവിനെ കരയിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പത്തനംതിട്ട ഫയർ സ്റ്റേഷനിൽ അറിയിക്കുകയും ഉടൻതന്നെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും റോപ്പിന്റെയും സേഫ്റ്റി ബെൽറ്റിന്റെയും സഹായത്തോടെ അതിസാഹസികമായി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രേമചന്ദ്രൻ നായരും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അസീമും മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി പശുവിനെ ഹോസിന്റെ സഹായത്തോടെ കിണറിനു വെളിയിൽ എത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ്, അഭിലാഷ്,രഞ്ജിത്ത്, ഫയർ ഓഫീസർ ഡ്രൈവർ അജു, ഹോം ഗാർഡ് ലത എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഈ കിണർ ആൾമറയില്ലാതെ അപകടവസ്ഥയിൽ ആണ് ഉള്ളത് എന്നും കിണറിനെ വേഗത്തിൽ തന്നെ ആൾമറ പണിയണമെന്നും സേന ഉടമസ്ഥനെ അറിയിച്ചു.


