കുമ്പനാട് :- പത്തനംതിട്ട ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്ന്, സംസ്ഥാന പാതയായ ടി കെ റോഡ് കഴിഞ്ഞ കുറെ കാലമായി പൊതു ജനങ്ങളുടെ സ്വത്തിനും മാനക്കേടിനും ജീവനും പോലും ഭീഷണിയായിരിക്കുകയാണ്. തിരുവല്ല കുമ്പഴ റോഡിൽ കഴിഞ്ഞ കുറെ നാളായി റോഡിന്റെ ഇരുവശവും വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുഴിച്ചു പൈപ്പുകളും മറ്റ് അനുബന്ധ വകുപ്പുകളുടെ കേബിളുകളും ഇടുന്ന ജോലി പുരോഗമിച്ചു വരികയാണ്. മഴ കനത്ത സമയത്താണ് പല ഭാഗത്തും റോഡിന്റെ വശങ്ങൾ കുഴിച്ചത്. പൈപ്പ് ലൈനുകൾ ഇടാൻ വേണ്ടി റോഡിന്റെ ഇരുവശവും എടുത്ത കുഴികൾ മൂടി പൂർവ്വ സ്ഥിതിയിൽ ആക്കാത്തത് മൂലം കുമ്പനാട് ഭാഗത്ത് വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്.
മഴ സമയത്ത് കുഴികൾ എടുത്തത് മൂലം റോഡ് നിറയെ ചള്ളയും ചെളിവെള്ളം നിറഞ്ഞു കിടക്കുകയാണ്. റോഡിന്റെ ഇരു വശത്തും കുഴികൾ എടുത്തത് മൂലം ഇരു വശത്തെയും ഓടകൾ മൂടിയ സ്ഥിതിയിലാണ്. ഇതു മൂലം ഈ റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടാണ്. സംസ്ഥാന ഹൈവേയായ ടികെ റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കുമ്പനാട് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായ സമയത്താണ് റോഡ് കുഴിച്ചത്. റോഡിന്റെ വശങ്ങൾ പല ഭാഗത്തും പേരിന് മാത്രമാണ് മൂടായത്. മഴ കനത്തതോടെ റോഡ് മുഴുവൻ ചെളിക്കുളമായ അവസ്ഥയിലാണ്. കാൽനടക്കാർ ഇതു മൂലം റോഡിൽ തെന്നി വീണ് അപകടത്തിലാകുന്നത് പതിവായിരികയാണ്. റോഡ് മുഴുവൻ ചള്ള കുഴഞ്ഞ് കിടക്കുന്നത് മൂലം നടന്നു പോകുന്നവരുടെയും വാഹനത്തിൽ പോകുന്നവരുടെയും ദേഹത്തും ചെളി തെറിക്കുന്ന സ്ഥിതിയാണ്.
വ്യാപാര സ്ഥാപനങ്ങളിലെയും അവസ്ഥ മറിച്ചല്ല. ചെളി ചവിട്ടി വരുന്ന ആളുകളോട് കടയിൽ കയറരുതെന്ന് പറയാനും വ്യാപാരികൾക്ക് പറ്റാത്ത അവസ്ഥയാണ്. റോഡിന്റെ ഇരുവശവും കുഴിഞ്ഞ് കിടക്കുന്നത് മൂലം വാഹനങ്ങൾ സൈഡ് നൽകുമ്പോൾ പുതഞ്ഞു പോകുന്നത് കാരണം വലിയ വാഹനങ്ങൾ സൈഡ് കൊടുക്കാത്തത് മൂലം ട്രാഫിക്ക് കുരുക്കും പതാവാണ്. ഓട്ടോ ടാക്സി സ്റ്റാൻഡിൽ വരുന്ന ആളുകൾ ചെളി വെള്ളത്തിൽ കൂടി വേണം വാഹനത്തിൽ കയറേണ്ടത്. ഇതുമൂലം ഓട്ടോ ടാക്സിക്കാരും ബുദ്ധിമുട്ടുകയാണ്. വേഗതയിൽ പോകുന്ന വാഹനങ്ങൾ കടകളിലും കാൽനട യാത്രക്കാരുടെ ദേഹത്തും ചെളി തെറിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്ന വാഹനങ്ങളും ബസ്സുകളും ഇതുമൂലം റോഡിലാണ് നിർത്തുന്നത്. ഇതുമൂലം വൻ ഗതാഗത കുരുക്കിനും കാരണമാകുന്നു.
യാതൊരു മാനദണ്ഡം പാലിക്കാതെ ടി കെ റോഡിൽ നടക്കുന്ന വാട്ടർ അതോററ്റിയുടെയും പൊതുമരാമത്തിന്റെയും ഉദ്യോഗസ്ഥർ യഥാസമയം പണികളുടെ മേൽനോട്ടം നടത്താത്തതു മൂലമാണ് തോന്നുപടി റോഡ് കുഴിച്ചത് പൂർവ്വ സ്ഥിതിയിൽ മൂടാത്തതെന്നാണ് വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും പറയുന്നത്. ഒരു വർഷം മുമ്പ് പൂർത്തീകരിക്കേണ്ട പണികൾ പൂർത്തീകരിക്കാതെ വകുപ്പുകളുടെയും സർക്കാരിന്റെയും അനാസ്ഥ മൂലമാണ് പണികൾ നീളുകയാണ്. ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒരു വർഷമായി ഇഴഞ്ഞ് നീങ്ങുന്ന പണികൾ അടിയന്തര പ്രാധാന്യത്തോടെ വാട്ടർ അതോറിറ്റിയും പൊതു മരാമത്തും പൂർത്തീകരിച്ച് ടി കെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സുബിൻ നീറുംപ്ലാക്കൽ ജലവിഭവ പൊതുമരാമത്ത് മന്ത്രിമാർക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി.

ഫോട്ടോ: ടികെ റോഡ് സൈഡ് മൂടാത്തത് മൂലം ചെളിക്കുളമായി കിടക്കുന്ന കുമ്പനാട് എസ്ബിഐ ബാങ്കിനു സമീപത്തെ ഓട്ടോ സ്റ്റാൻഡ്.


