തിരുവനന്തപുരം – ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികൾ കാര്യക്ഷമമായ രീതിയിൽ പൂർത്തിയാക്കുന്നതിൽ താരമായത് പോൾ മാനേജർ മൊബൈൽ ആപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലും നടക്കുന്ന കാര്യങ്ങൾ ജില്ലാതലത്തിലുളള കൺട്രോൾ റൂമിൽ നിന്നു നേരിട്ട് നിരീക്ഷിക്കാനും, പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായകമായത് ഈ ആപ്പ് വഴിയാണ്. ഈ മൊബൈൽ ആപ്പിനെ കേരള പോൾസ് എന്ന പേരിൽ തയ്യാറാക്കിയ വെബ് പോർട്ടലുമായി ബന്ധിപ്പിച്ചാണ് ജില്ലാതലത്തിൽ വിവരങ്ങൾ ക്രോഡീകരിച്ചത്.
ചീഫ് ഇലക്ടറൽ ഓഫീസർ, ജില്ലാ ഇലക്ഷൻ ഓഫീസർ, അസി. റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് ലൈവായി ഇത് നിരീക്ഷിക്കാൻ കഴിയും വിധമായിരുന്നു സംവിധാനം. പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നത് വരെയുളള വിവരങ്ങൾ പോൾ മാനേജർ മൊബൈൽ ആപ്പ് വഴി ലഭ്യമായിരുന്നു. വിതരണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട സമയം, ബൂത്തിൽ എത്തിയ സമയം എന്നിങ്ങനെ 20 ചോദ്യങ്ങൾക്കുളള ഉത്തരം ഫീഡ് ചെയ്യാനുളള സംവിധാനം ആപ്പിലുണ്ട്. കൂടാതെ, വോട്ടെടുപ്പിന് തടസങ്ങൾ നേരിട്ടാലും ആപ്പ് മുഖേന അറിയാൻ കഴിഞ്ഞു.
ഓ
രോ മണിക്കൂർ ഇടവിട്ട് എത്ര പുരുഷൻമാർ, സ്ത്രീകൾ, ഭിന്നലിംഗക്കാർ എന്നിവർ വോട്ട് ചെയ്തുവെന്ന വിവരങ്ങൾ ജില്ലാതല ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിഞ്ഞതും വോട്ടെടുപ്പിന്റെ വിശദാംശങ്ങൾ അപ്ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് എത്ര പേർ വരി നിൽക്കുന്നു, വോട്ടെടുപ്പ് പൂർത്തിയായ സമയം, ആകെ പോൾ ചെയ്ത വോട്ട എന്നിവ ഓരോ ബൂത്തിൽ നിന്നും ആപ്പിൽ അപ്ലോഡ് ചെയ്തതു ജില്ലാതലത്തിലെ വിവരങ്ങൾ ക്രോഡീകരിക്കാൻ എളുപ്പമായി.
പ്രിസൈഡിംഗ് ഓഫിസറോ ഫസ്റ്റ് പോളിംഗ് ഓഫിസറോ ആണ് ബൂത്തുകളിൽ നിന്ന് ഈ വിവരങ്ങൾ അപ്ലോഡ് ചെയ്തത്. ബൂത്തുകളിൽ വോട്ടെടുപ്പ് തടസ്സപ്പെടാൻ ഇടയാക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര പരിഹാരത്തിനുള്ള സംവിധാനവും ആപ്പിലുണ്ടായിരുന്നു. എസ്ഒഎസ് ബട്ടൺ ഉപയോഗിച്ചു വിവരം ജില്ലാതല കൺട്രോൾ റൂമിൽ അറിയിക്കുവാനും കഴിഞ്ഞു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ സംസ്ഥാന തലത്തിൽ തയ്യാറാക്കിയ മെബൈൽ ആപ്ലിക്കേഷനാണ് പോൾ മാനേജർ ആപ്പ്.


