പത്തനംതിട്ട മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടർമാർ. മണ്ഡലത്തിലെ ആകെയുള്ള 14,29,700 വോട്ടർമാരിൽ 7,46,384 സ്ത്രീകൾ ആണെങ്കിലും വോട്ടു ചെയ്തത് 4,63,148 പേർ. 62.05 ശതമാനമാണ് ഇവരുടെ പോളിംഗ്. അതേ സമയം 6,83,307 പുരുഷൻമാരിൽ 4,42,897 പേർ മാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഒൻപതിൽ ആറു പേർ വോട്ട് ചെയ്ത് 66.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അടൂരും റാന്നിയിലും രണ്ടു പേർ വീതവും തിരുവല്ലയിലും ആറന്മുളയിലും ഓരോരുത്തർവീതവുമാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ വോട്ടു ചെയ്തത്.
ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാർതന്നെയാണ് മുന്നിൽ നിൽക്കുന്നത്. പൂഞ്ഞാറിൽ ആകെയുള്ള 96,198 സ്ത്രീ വോട്ടർമാരിൽ 57,807 പേർ വോട്ട് ചെയ്തപ്പോൾ ആകെയുള്ള 94,480 പുരുഷൻമാരിൽ 63,271 പേരും വോട്ടുചെയ്തു. കാഞ്ഞിരപ്പള്ളിയിൽ 96,907 സ്ത്രീ വോട്ടർമാരിൽ 61,667 പേരും 90,990 പുരുഷവോട്ടർമാരിൽ 62,885 പേരും വോട്ട് അവകാശം വിനിയോഗിച്ചു.
പത്തനംതിട്ട ജില്ലയിലും ലോക്സഭാമണ്ഡലത്തിലും ഏറ്റവും അധികം സ്ത്രീ വോട്ടർമാരെ ബൂത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് ആറന്മുളയ്ക്കാണ്. ഇവിടെ ആകെ സ്ത്രീ വോട്ടർമാർ 1,24,531 ആണ്. ഇതിൽ 75,744 പേർ വോട്ടു ചെയ്തു. 1,12,100 പുരുഷ വോട്ടർമാരിൽ 69,361 പേരും വോട്ടുചെയ്തു. ജില്ലയിൽ കുറവ് സ്ത്രീകളെ ബൂത്തിലെത്തിച്ചത് റാന്നിയാണ്. 99,330 സ്ത്രീ വോട്ടർമാരിൽ 58,482 പേരാണ് വോട്ട് ചെയ്തത്. ഇവിടെ 92,110 പുരുഷ വോട്ടർമാരിൽ 57,764 പേരും വോട്ടുചെയ്തു.
കോന്നിയിൽ 68,356 സ്ത്രീകളും തിരുവല്ലയിൽ 65,560 സ്ത്രീകളും വോട്ടുചെയ്തു. കോന്നിയിൽ 1,06,304 ഉം തിരുവല്ലയിൽ 1,11,533 ഉം സ്ത്രീവോട്ടർമാരാണുള്ളത്. പുരുഷൻമാരുടെ കണക്കിൽ കോന്നിയിൽ ആകെയുള്ള 94,545 പേരിൽ 60,675 ഉം തിരുവല്ലയിൽ 1,00,906 പേരിൽ 63,021 പേരും വോട്ട് ചെയ്തു. അടൂരിലെ 1,11,581 സ്ത്രീവോട്ടർമാരിൽ 75,532 പേരും വോട്ടുചെയ്തു. ഇവിടെ 98,176 പുരുഷ വോട്ടർമാരിൽ 65,920 പേരും വോട്ടു ചെയ്തു.


