പത്തനംതിട്ട – ശബരിമല തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് എല്ലാവിധഒരുക്കങ്ങളും പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. പത്തനംതിട്ട മുതൽ പമ്പ വരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച ദുരന്തനിവാരണ സുരക്ഷായാത്ര കളക്ടറേറ്റ് അങ്കണത്തിൽ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. പൂർത്തിയായ ഒരുക്കങ്ങൾ എന്തെല്ലാം, ഇനി ഒരുക്കേണ്ട ക്രമീകരണങ്ങൾ എന്തെല്ലാം ഇത്തരം കാര്യങ്ങൾ ഈ യാത്രയിലൂടെ വിലയിരുത്തും. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഒരു തീർഥാടനകാലം ഒരുക്കും. ദുരന്തനിവാരണ സുരക്ഷായാത്രയിൽ എല്ലാ വകുപ്പുകളുടെ തലവന്മാരും അതത് പ്രദേശത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുക്കുന്നുണ്ടെന്നും ക്രമീകരണങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ഇടത്താവളം, അക്വാഡക്റ്റ് വടശ്ശേരിക്കര, മഹാവിഷ്ണു ക്ഷേത്രം വടശേരിക്കര, വടശേരിക്കര കടവ്, വടശേരിക്കര റോഡിലെ ഫുഡ് സ്റ്റാളുകൾ, മാടമൺ ഋഷികേശക്ഷേത്രം കടവ്, അത്തിക്കയം കടവ്, ളാഹ വലിയവളവ്, വിളക്കുവഞ്ചി ളാഹ വളവുകൾ, പ്ലാപ്പള്ളി, ഇലവുങ്കൽ ഫോറസ്റ്റ് ഓഫീസ്, നിലയ്ക്കൽ, അട്ടത്തോട്, ചാലക്കയം, പമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദർശനം നടത്തിയത്. സൂചനാബോർഡുകൾ, ടോയ്ലെറ്റ് സംവിധാനങ്ങൾ, പാർക്കിംഗ് സൗകര്യം തുടങ്ങിയ കാര്യങ്ങൾ സന്ദർശന സംഘം വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യുട്ടി കളക്ടർ ടി ജി ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എൽ അനിതകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, ഹസാർഡ് അനലിസ്റ്റ് ചാന്ദ്നി പി സേനൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു




