റാന്നി – 13 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം നഗ്ന ചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ൽ ചെയ്ത പ്രതിയെ റാന്നി പോലീസ് പിടികൂടി. 2025 സെപ്റ്റംബറിൽ ആണ് പെൺകുട്ടിയുമായി ഇയാൾ പരിചയം ആകുന്നത്. തുടർന്ന് ചാറ്റ് ചെയ്യുകയും പെൺകുട്ടിയുടെ അടിവസ്ത്രം ധരിച്ച ഫോട്ടോ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. ഇത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെടുകയും പെൺകുട്ടിയോട് ചോദിച്ചപ്പോൾ അത്തരം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു എന്നും പറഞ്ഞു. തുടർന്ന് റാന്നി പോലീസ് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം തുടർന്ന് വരവേ പ്രതി പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി വീണ്ടും പെൺകുട്ടിയെ ബന്ധപ്പെടുകയും ഭീഷണികൾ തുടരുകയും ചെയ്തു. പത്തനംതിട്ട സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതിയായ റാന്നി വൈക്കം വിളയിൽ ലക്ഷം വീട്ടിൽ രാജപ്പൻ മകൻ രാജേഷ് കുമാറിനെ കണ്ടെത്തുകയായിരുന്നു. ഇടുക്കി ജില്ലയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന ഇയാൾ വീടുമായി വർഷങ്ങളായി അകന്ന് കഴിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിയും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണിൽ ധാരാളം പെൺകുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ ബന്ധപ്പെട്ടിട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, SI സിബി, പോലീസ് ഉദ്യോഗസ്ഥരായ അഭിനന്ത്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


