തിരുവനന്തപുരം – സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിൽ നടന്ന മധ്യസ്ഥ ചർച്ച പരാജയം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും മാനേജ്‌മെന്റുകളും തമ്മിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്. ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് യു എൻ എ.
ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യു എൻ എയും തമ്മിൽ ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ മധ്യസ്ഥ ചർച്ച നടന്നെങ്കിലും പ്രശ്നപരിഹാരമായില്ല. തുടർന്നാണ് കൂടുതൽ സമയം വേണമെന്ന ആവശ്യം മധ്യസ്ഥൻ അറിയിച്ചത്. മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുന്മാർ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഇടപെടൽ.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ചില ആശുപത്രി മാനേജ്മെന്റുകൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റു ചിലർ അതിന് തയാറായിട്ടില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ വ്യക്തത വരണമെന്നുമാണ് യുഎൻഎ കോടതിയെ അറിയിച്ചത്.


