പത്തനംതിട്ട – കുമ്പഴ തുണ്ടുമൺകര ഭാരത കേസരി എൻഎസ്എസ് കരയോഗം നമ്പർ 5336 ന്റെ 2026 മാർച്ച് ഒന്നിന് കൂടിയ പൊതു യോഗം ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയം.
കേരളം കണ്ട സാമൂഹ്യ പരിഷ്കർത്താക്കളിൽ അഗ്രഗണ്യനും നവോത്ഥാന നായകനും എൻ എസ് എസ് സ്ഥാപകനുമായിരുന്ന ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ ആഗ്രഹിക്കുന്ന ഉപരാഷ്ട്രപതി, ഗവർണർ തുടങ്ങിയ വിശിഷ്ട വ്യക്തികൾക്ക് അനുമതി നിഷേധിച്ചു കൊണ്ട് നിരന്തരം അപമാനിക്കുന്ന എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ സംസ്കാര ശൂന്യമായ നടപടിയിൽ ഈ കരയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
സമുദായാചാര്യനെ ആദരിക്കാൻ വരുന്നവരെ അപമാനിക്കുന്നത് സമുദായാചാര്യനെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
സമദൂരം പറയുകയും അതേസമയം ഒരു പാർട്ടിയിൽ പെട്ടവരോട് കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്ന സുകുമാരൻ നായർക്ക് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല സമുദായാചാര്യന്റെ അന്ത്യവിശ്രമ സ്ഥലം എന്ന് ഓർമ്മിപ്പിക്കുന്നു.
സ്ത്രീ പീഡന കേസുകളിലെ പ്രതികൾക്ക് വരെ മന്നം സമാധിയിൽ സന്ദർശനാനുമതി നൽകുന്ന സുകുമാരൻ നായർ ഉന്നത ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരോട് കാണിക്കുന്ന നിഷേധാത്മക നിലപാട് സമുദായത്തിൻ്റെ ഉത്തമ താൽപര്യങ്ങൾക്ക് ഹാനികരമാണ്.
സമുദായാചാര്യനെ ആദരിക്കുന്ന എല്ലാ സമുദായാംഗങ്ങളും സുകുമാരൻ നായരുടെ സംസ്കാര ശൂന്യമായ ഈ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
(ഒപ്പ് )
അഡ്വ. റ്റി.കെ.ജി. നായർ
പ്രസിഡൻ്റ്.
( ഒപ്പ് )
എൻ.ജി. ഗോപാലകൃഷ്ണ കാരണവർ.
സെക്രട്ടറി


