മഞ്ഞിനിക്കര പെരുന്നാൾ ഫെബ്രുവരി രണ്ട് മുതൽ ; വിപുല ക്രമീകരണങ്ങൾ – ജില്ലാ കലക്ടർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഫെബ്രുവരി രണ്ടു മുതൽ എട്ടു വരെ നടക്കുന്ന മഞ്ഞിനിക്കര പെരുന്നാളിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം. മഞ്ഞിനിക്കര ദയറയ്ക്ക് സമീപം അഗ്നിസുരക്ഷാ യൂണിറ്റുണ്ടാകും. ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. വഴികളിലെ കാടുകൾ വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പാക്കും.

ഹരിത ചട്ടപാലനം ഉറപ്പാക്കാൻ സ്റ്റീൽ ഗ്ലാസുകളിലാകും കുടിവെള്ള വിതരണം. 24 മണിക്കൂറും ജല അതോറിറ്റിയുടെ മേൽനോട്ടത്തിലാകും കുടിവെള്ള വിതരണം. ഏകഉപയോഗ പ്ലാസ്റ്റിക്ക് നിരോധിച്ചു. പ്ലാസ്റ്റിക്‌നിരോധന മുന്നറിയിപ്പ്‌ബോർഡുകൾ സ്ഥാപിക്കും. കെഎസ്ആർടിസി താൽക്കാലിക ബസ് സ്റ്റേഷൻ ക്രമീകരിക്കും. വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളുണ്ടാകും.

പദയാത്രികർ കൂടുതൽഎത്തുന്ന മല്ലപ്പുഴശേരി പരപ്പുഴകടവിൽ വെളിച്ചവും പൊലിസ് സാന്നിദ്ധ്യവും ഉറപ്പാക്കും. വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന തടയാൻ പൊലിസ് പട്രോളിംഗുണ്ടാകും. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യു, സിവിൽ സപ്ലൈസ് വകുപ്പ് സ്‌ക്വാഡുകൾ, അളവ്-തൂക്കം, ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പാക്കും.

സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപ്പിക്കാൻ അടൂർ റവന്യു ഡിവിഷണൽ ഓഫീസറെ കോ ഓർഡിനേറ്ററായും കോഴഞ്ചേരി തഹസിൽദാരെ അസിസ്റ്റന്റ് കോ ഓർഡിനേറ്ററായും ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *