പന്തളം രാജപ്രതിനിധിയെ സന്നിധാനത്തേക്ക് സ്വീകരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – പന്തളം കൊട്ടാരം രാജപ്രതിനിധി പുണർതംനാൾ നാരായണവർമയേയും സംഘത്തെയും സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രതിനിധികളുടെ നേൃത്വത്തിൽ ഉപചാരപൂർവം സ്വീകരിച്ചു. ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ് പന്തളം രാജപ്രതിനിധി സന്നിധാനത്തെത്തിയത്. തലപ്പാറമല, ഉടുമ്പാറ മല എന്നിവയുടെ കൊടിയും വാദ്യോപകരണങ്ങളുമായി അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് പേട്ട തുള്ളൽ സംഘവും തിരുവാഭരണ പേടക വാഹക സംഘവും സ്വീകരിക്കാനെത്തി.

രാജപ്രതിനിധിയെ പതിനെട്ടാം പടിക്ക് കീഴിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി മാലയിട്ട് ആനയിച്ചു. തുടർന്ന് പതിനെട്ട് പടി കയറി ഭഗവാനെ തൊഴുതു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 18 ന് കളഭാഭിഷേകവും ജനുവരി 19 ന് ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ നടക്കും. ജനുവരി 20 ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം രാവിലെ 6.30 ന് ശബരിമല നട അടയ്ക്കും. നടയടച്ച് താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് മേൽശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോർഡ് പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിദ്ധ്യത്തിൽ താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് രാജപ്രതിനിധി കൈമാറുകയും മാസപൂജചെലവിനായി പണക്കിഴിയും നൽകി പന്തളം കൊട്ടാരത്തിലേക്ക് യാത്രയാകും.

Leave a Reply

Your email address will not be published. Required fields are marked *