പന്തളം – ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തി വെട്ടി പരിക്കേല്പിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സ്വദേശിയായ ചരുവിളതെക്കേതിൽ വീട്ടിൽ രാജേഷ് കുമാർ.(41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോട് കൂടി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികളെ ഏതോ മുൻവിരോധം നിമിത്തം പ്രതി തടഞ്ഞ് നിർത്തി കൈയിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് സ്കൂട്ടറോടിച്ചിരുന്നയാളിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. വെട്ട് തടഞ്ഞതിൽ വെച്ച് ഇടതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തടസം പിടിക്കാൻ ചെന്ന സ്കൂട്ടർ യാത്രക്കാരന്റെ ഭാര്യയെ പ്രതി സ്ക്വയർ ട്യൂബ് കൊണ്ട് നടുവിന് അടിക്കുകയും ചെയ്തു. പ്രതിയെ പന്തളം പോലീസ് ഇൻസ്പെക്ടർ റ്റി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു.യു.വി, സി.പി.ഒ മാരായ ശരത്ത്പിളള, എസ്.അൻവർഷ, അമൽഹനീഫ്, അർച്ചിത് സോമൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.


