കോന്നി – അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം അക്കരകാലാപടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. വിളയിൽ പടിഞ്ഞാറ്റേതിൽ ഓമനകുട്ടൻ, അക്കരകാലാപടി ചെറിയാൻ വർഗീസ്, തുമരപറമ്പിൽ വിജയൻ, സഹദേവൻ, സുഗതൻ മുതിയാമണ്ണിൽ, ഇടത്തറയിൽ ജോർജ് വർഗീസ് എന്നിവരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന ഏക്കർ കണക്കിന് കൃഷിഭൂമിയിലെ വിളകൾ നശിപ്പിച്ചു. ശബ്ദം കേട്ടു വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വിവരം അറിയുന്നത്. വിളവെടുപ്പിന് പാകമായ വാഴക്കുലകൾ അടക്കം നശിപ്പിക്കപ്പെട്ടതോടെ എടുത്ത കാർഷിക വായ്പ എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് കർഷകർ.
കാട്ടാനയെ കൂടാതെ റാന്നി അടക്കമുള്ള മലയോര മേഖലകളിൽ കുരങ്ങും മയിലും കാട്ടുപന്നിയും ഒക്കെ കർഷകർക്ക് വിനയാകുന്നുണ്ട്. വനാതിർത്തികളിൽ സോളാർ വേലികൾ ഇല്ലാത്തതും, കാട്ടാന ശല്യം വർദ്ധിക്കാൻ കാരണമായി. അരുവാപ്പുലം, കല്ലേലി ഭാഗത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് ഇതുവരെ പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അക്കരകാലാപടിയിൽ ജനവാസ മേഖലയിൽ കാട്ടാന എത്തിയതോടെ വീടുകൾക്കും ഭീഷണിയായി മാറി. വന്യമൃഗങ്ങൾ നാട്ടിലേക്കും ഇറങ്ങിയതോടെ ഭയത്തിലാണ് പത്തനംതിട്ടയിലെ മലയോര നിവാസികൾ.


