പത്തനംതിട്ട – ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ പറഞ്ഞു. കർഷകമോർച്ച ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആകമാനം കാട്ടുപന്നി ശല്യം വർദ്ധിച്ചുവരുമ്പോഴും കേന്ദ്ര ഗവൺമെന്റിനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എന്നാൽ ശല്യക്കാരായ പന്നികളെ വെടിവെച്ചുകൊല്ലാൻ അനുവാദം നൽകിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധിയെ അനുകൂലിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഗവൺമെൻറ് കത്ത് അയച്ചിട്ടുണ്ട് .അത് വാങ്ങി കയ്യിൽ വച്ചിട്ടാണ് ഇവർ കേന്ദ്രത്തെ പഴിചാരുന്നത് എന്നും ഷാജി രാഘവൻ കുറ്റപ്പെടുത്തി. കേരളത്തിൽ പരിചയസമ്പന്നരായ ഷൂട്ടർമാരുടെ കുറവാണ് പന്നിയെ വെടിവയ്ക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം. സംസ്ഥാനത്ത് ആകെ 481 ലൈസൻസ് ഉള്ള ഷൂട്ടർമാർ മാത്രമാണ് നിലവിലുള്ളത് തന്നെയുമല്ല പന്നിയെ വെടിവെച്ച് കൊന്നാൽ ഇവർക്ക് അർഹമായ തുക നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിറ്റാർ സീതത്തോട്ആങ്ങമൂഴി , വടശ്ശേരിക്കര, ഗവി , തുടങ്ങിയ വനയോര മേഖലകളിൽ രൂക്ഷമായ കാട്ടാനശല്യം ഉണ്ടായിട്ടും സർക്കാർ നടപടി എടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇതെല്ലാം വരുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്യജീവി ആക്രമണവും കൃഷി ശല്യവും വിഷയങ്ങളിൽ സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് കർഷകമർച്ച ജില്ലാ കമ്മിറ്റി പ്രസിഡൻറ് പി ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച പ്രമേയവും കമ്മിറ്റി പാസാക്കി. ബിജെപി ജില്ലാ കാര്യാലയത്തിൽ നടന്ന യോഗത്തിൽ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രഭാരിയും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ സുരേഷ് ആറ്റുപുറത്ത്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി രാജ് കുമാർ, ജില്ലാ സഹപ്രഭാരിയും സംസ്ഥാന സമിതി അംഗവുമായ അരുൺ എസ് കുമാർ മാവേലിക്കര, സംസ്ഥാന മീഡിയ കൺവീനർ രവീന്ദ്ര വർമ്മ അംബാനിലയം, സംസ്ഥാന ഐടി കൺവീനർ വിനോദ് വാസുദേവൻ എന്നിവർ സംസാരിച്ചു
ജില്ലാ വൈസ് പ്രസിഡന്റ് വേണുഗോപാൽ ചാത്തങ്കേരി സ്വാഗതവും ജില്ലാ സെക്രട്ടറി രഘുവരൻ കോയിപ്രം കൃതജ്ഞതയും രേഖപ്പെടുത്തി


