കോഴഞ്ചേരി – കോയിപ്രത്തെ ക്രൂര പീഡനത്തിലെ കഥകൾ വെളിപ്പെടുന്നു. ജയേഷിന്റെയും രശ്മിയുടെയും ക്രൂരപീഡനത്തിന് ഇരയായ റാന്നി കക്കുടുമൺ സ്വദേശി തന്റെ മുഖം രക്ഷിക്കാൻ വേണ്ടി പൊലീസിന് നൽകിയ വളച്ചൊടിച്ച മൊഴി പോലീസിനെ കുറച്ചൊന്നുമല്ല വട്ടം കറക്കിയത്. അതു കൊണ്ടു തന്നെ ദമ്പതികൾ ആഭിചാരക്രിയകൾ ചെയ്യുന്നവരാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. അയൽക്കാരായ കുറേപ്പേർ ഇത് സ്ഥിരീകരിക്കുകയും ചെയ്തതോടെ ആ രീതിയിലാണ് കേസ് സംബന്ധിച്ച വാർത്തകൾ ആദ്യം പ്രമുഖ മാധ്യമങ്ങളിലടക്കം മുന്നോട്ട് പോയത്.
എന്നാൽ, പിടിയിലായ പ്രതികൾ കാര്യം കൃത്യമായി പോലീസിനോട് പറഞ്ഞതോടെ റാന്നിക്കാരൻ പറഞ്ഞ വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു.
അയൽവാസികളായ സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞത് രശ്മി എപ്പോഴും ഫോണിൽ വിളിക്കുന്നത് കാണാമെന്നായിരുന്നു. ഏതു സമയത്തും രശ്മിയുടെ ചെവിയിൽ ഫോണുണ്ട്. പുരുഷ സുഹൃത്തുക്കളുമായി രശ്മിക്കുള്ള വഴി വിട്ട അടുപ്പം മനസിലാക്കിയ ജയേഷ് ഇവരെ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു. തിരുവോണ ദിവസം രാത്രി എട്ടു മണിയോടെ റാന്നിക്കാരനെ വിളിച്ചു വരുത്തി. വീട്ടിൽ എത്തിയതിന് പിന്നാലെ മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ചു. ഷാൾ ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ചു. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് വീടിന്റെ ഉത്തരത്തിൽ തലകീഴായി കെട്ടിത്തൂക്കി. തുടർന്ന് ഇരുമ്പു വടി കൊണ്ട് ശരീരമാസകലം മർദ്ദിച്ചു. സൈക്കിൾ ചെയിൻ ചുരുട്ടി നെഞ്ചിൽ ആഞ്ഞിടിച്ചു. ലിംഗത്തിൽ സ്റ്റാപ്ലർ പിൻ അടിച്ചു. പൈപ്പ് റേഞ്ച് കൊണ്ട് നഖം പിഴാൻ ശ്രമിച്ചു. വിരൽ അടിച്ചൊടിച്ചു. പുറത്തും ശരീരവുമാകെ സ്റ്റാപ്ലർ പിൻ അടിച്ചു. ഇതെല്ലാം രശ്മി വീഡിയോയിൽ പകർത്തി. അതിന് ശേഷം സ്‌കൂട്ടറിന്റെ പിന്നിൽ കയറ്റി രശ്മിക്കും ജയേഷിനും ഇടയ്ക്ക് ഇരുത്തി വഴിവഴിക്കിൽ കൊണ്ടു തള്ളി. അവിടെ ഇട്ടും മർദ്ദിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് ശരീരത്തിലെ സ്റ്റാപ്ലറുകൾ നീക്കം ചെയ്തത്. ഇടതു കാൽമുട്ട്, വലതു ഭാഗത്തെ വാരിയെല്ലുകൾ, നട്ടെല്ല്, വലത് ഷോൾഡർ എന്നീ ഭാഗങ്ങൾ മർദ്ദനമേറ്റ് തകർന്നു. രശ്മിയും റാന്നിക്കാരനും ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്ന വീഡിയോ റാന്നിക്കാരന്റെ ഫോണിൽ ഷൂട്ട് ചെയ്തുവെന്ന സംശയത്തിലാണ് മർദ്ദനമെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
ജയേഷ് തന്നെയും രശ്മിയെയും ലൈംഗിക ബന്ധം നടത്തുന്ന രീതിയിൽ ഭീഷണിപ്പെടുത്തി ഷൂട്ട് ചെയ്യിപ്പിച്ചുവെന്നായിരുന്നു റാന്നിക്കാരന്റെ മൊഴി. ഇരുവർക്കും ആഭിചാരക്രിയകൾ ഉണ്ടെന്നും അതിനുള്ള വസ്തുക്കൾ അവിടെ കണ്ടെന്നും പറഞ്ഞു വച്ചു. രണ്ടു പേരും ബാധ കയറിയതു പോലെ മറ്റൊരു ഭാഷ സംസാരിച്ചുവെന്നും അയാൾ പറഞ്ഞിരുന്നു. എന്നാൽ, ഇതെല്ലാം കളവാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
കോയിപ്രത്ത് പത്തൊൻപതുകാരനെ കൊല്ലാക്കൊല ചെയ്തത് രശ്മിയുമായുള്ള സെക്‌സ് ചാറ്റിന്റെ പേരിൽ
ആലപ്പുഴ നീലമ്പേരൂർ സ്വദേശിയായ പത്തൊൻപതുകാരനെ കൊല്ലാക്കൊല ചെയ്തത് രശ്മിയുമായി വാട്‌സാപ്പിലൂടെ നടത്തിയ സെക്‌സ് ചാറ്റിന്റെ പേരിലാണ്. ഒന്നാം തീയതി ഉച്ചയ്ക്ക് 12.30 നാണ് മാരാമണിൽ നിന്നും ജയേഷ് യുവാവിനെ കൂട്ടിക്കൊണ്ടു പോയത്. വീട്ടിലെത്തിയപ്പോൾ രശ്മിയുമായി ലൈംഗിക ബന്ധം പുലർത്തുന്നതായി അഭിനയിക്കാൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൊബൈൽ ഫോൺ ഓൺ ആക്കി വച്ചതിന് ശേഷം ജയേഷ് പുറത്തു പോയി. ഈ സമയം രശ്മി തന്നോട് സെക്‌സ് ചെയ്യുന്നത് പോലെ അഭിനയിച്ചുവെന്ന് യുവാവിന്റെ മൊഴിയിൽ പറയുന്നു. മടങ്ങി വന്ന ജയേഷ് യുവാവിന്റെ കൈകൾ ഷാൾ കൊണ്ട് ബന്ധിച്ചു. പിന്നാലെ മർദനം ആരംഭിച്ചു. കമ്പിവടി കൊണ്ട് ഇരുകൈമുട്ടിനും കാലിനും അടിച്ചു. സൈക്കിൾ ചെയിൻ ചുരുട്ടിയും ഇടിച്ചു. കട്ടിങ് പ്ലെയർ കൊണ്ട് വിരലുകൾ ഒടിക്കാൻ ശ്രമിച്ചു. അതിന് ശേഷം ലിംഗത്തിൽ മുളക് സ്‌പ്രേ അടിച്ചു. കരഞ്ഞാൽ കൊന്ന് കുഴിച്ചു മൂടുമെന്നായിരുന്നു ഭീഷണി. കണ്ണുകളിലും വയറ്റിലുംഇടിച്ച ശേഷം കൈകാലുകൾ ബന്ധിച്ച് ഉത്തരത്തിൽ കെട്ടിത്തൂക്കിയിട്ടു. കട്ടിങ് പ്ലെയർ കൊണ്ട് വലതു കൈയുടെ മോതിര വിരലിൽ അമർത്തി. കത്തി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി. കൈവശമുണ്ടായിരുന്ന രണ്ടു ഫോണുകളും പിടിച്ചെടുത്തു. ഭീഷണിപ്പെടുത്തി ലോക്ക് അഴിപ്പിച്ചു. വസ്ത്രമൂരി ലിംഗത്തിൽ പെപ്പർ സ്‌പ്രേ അടിച്ചു. തുടർന്ന് കമ്പി വടി കൊണ്ടും മർദ്ദിച്ചു. കൈമുട്ട്, ഇടതു ചെവിയുടെ പിൻഭാഗം, നെറ്റിയുടെ വലതുഭാഗം, വലത് തോളിന് പുറകുവശം, ഇടതു തോൾ, ഇടതുകൈയുടെ ചൂണ്ടുവിരൽ മദ്ധ്യഭാഗം, ഇടതുകാലിന്റെ പൊത്തഭാഗം എന്നിവിടങ്ങളിൽ മുറിവേറ്റു. വലതു കണ്ണിന് മർദനമേറ്റ് കാഴ്ച ഭാഗികമായി നഷ്ടമായിട്ടുണ്ട്.
ജയേഷിനും രശ്മിക്കും അയൽക്കാരുമായി സഹവാസമില്ല, കൂടെ ആഭിചാര പ്രയോഗം പറഞ്ഞ് നാട്ടുകാരും
കോയിപ്രത്ത് യുവാക്കളെ ക്രൂരപീഡനത്തിന് ഇരയാക്കിയ ജയേഷും രശ്മിയും അയൽക്കാരുമായി വലിയ സഹകരണത്തിലായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. രശ്മി ചിലരോടൊക്കെ മിണ്ടുമായിരുന്നു. ജയേഷ് അതുമില്ല. രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. മൂന്നിലും രണ്ടിലുമാണ് പഠിക്കുന്നത്. അടുത്തൊരു വീട്ടിൽ പൊതിച്ചോറ് കെട്ടാൻ സഹായിയായി രശ്മി പോകുന്നുണ്ടായിരുന്നു. സദാസമയവും രശ്മി ഫോൺ വിളിക്കുന്നത് കാണാമായിരുന്നുവെന്നാണ് അയൽക്കാരായ സ്ത്രീകൾ പറയുന്നത്. ഇവർക്ക് ആഭിചാര പ്രയോഗം ഉണ്ടായിരുന്നുവെന്നും പറയുന്നു.
വീട്ടിൽ ആഞ്ജനേയ വിഗ്രഹവും ശൂലവുമൊക്കെ കണ്ടത് ആഭിചാരക്രിയയ്ക്കുള്ള തെളിവായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. പുറമേ നിന്ന് വരുന്നവർക്ക് ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്ത വിധം കിടപ്പുമുറിയുടെ വെന്റിലേഷനിൽ ഒരു സി.സി.ടി.വി കാമറയും ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത് പ്രവർത്തന രഹിതമാണെന്നാണ് പോലീസ് പറയുന്നത്. രണ്ടു പേരെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വിവരം അയൽവാസിൽ അറിഞ്ഞില്ല. പീഡനത്തിന് ഇരയായവർ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നുവെന്നും പറയുന്നു.
പീഡനത്തിന് പിന്നിലെ സൂത്രധാരൻ ജയേഷാണ്. ഭാര്യയുടെ വഴിവിട്ട ബന്ധം പിടികൂടിയതിന്റെ പ്രതികാരമായിട്ടാണ് ബന്ധം സംശയിക്കുന്ന യുവാക്കളെ കൊല്ലാക്കൊല ചെയ്തത്. രശ്മി ഇതു സംബന്ധിച്ച് മൊഴി കൊടുത്തിട്ടുണ്ട്. ഇവരെ മാപ്പുസാക്ഷിയാക്കിയാകും പോലീസ് മുന്നോട്ടു പോവുക.


