പത്തനംതിട്ട – ഓട്ടോഡ്രൈവറുടെ സത്യസന്ധത, അഞ്ചൽ സ്വദേശിക്ക് നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങിയ പഴ്സ് തിരികെകിട്ടി. ചികിത്സക്കായി
ഓമല്ലൂരെത്തിയ അഞ്ചൽ ഏരൂർ മണികണ്ഠവിലാസം വീട്ടിൽ മനോജിന്റെ പഴ്സ് ആണ് നഷ്ടപ്പെട്ടത്. കുടുംബസമേതമാണ് കാറിൽ പ്രവാസിയായ മനോജ് വൈദ്യചികിത്സക്ക് ഓമല്ലൂരെത്തിയത്. തിരികെ പോകും വഴി വണ്ടിനിർത്തി കടയിൽ കയറി സാധനം വാങ്ങിയശേഷം കാറിൽ കയറി
ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ പണം കൊടുക്കാനായി എടുത്ത പഴ്സ് എങ്ങനെയോ നഷ്ടപ്പെട്ടത് മനോജ് അറിഞ്ഞില്ല. ഗൾഫിലെ ലൈസൻസ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള രേഖകളടങ്ങിയ പഴ്സ് റോഡിൽ കിടന്നത് ഓമല്ലൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പ്രക്കാനം നടുവിലത്തറയിൽ സുരേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സുഹൃത്ത് പ്രക്കാനം ചിപ്പി ഹൗസിൽ ജോസിനെയും കൂട്ടി പത്തനംതിട്ട പോലീസ്
സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു. പഴ്സ് പരിശോധിച്ച പോലീസ് തുടർന്ന് ഉടമയെ കണ്ടെത്തി വിവരം ധരിപ്പിച്ചു. മനോജ് പത്തനംതിട്ട സ്റ്റേഷനിലെത്തി നഷ്ടമായ പഴ്സ് പോലീസിൽ നിന്നും ഏറ്റുവാങ്ങി. എസ് ഐ സജു എബ്രഹാം, സ്റ്റേഷൻ പി ആർ ഓ എ എസ് ഐ അലക്സ് കുട്ടി, മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കൈമാറിയത്.


