ആറന്മുള – ഇന്നലെ തിരുവാറന്മുള ക്ഷേത്രനടയിൽ ഉത്രാടം തിരുന്നാൾ ഫൗണ്ടേഷൻ്റെ വഴിപാടായി ചെറുകോൽ, പുല്ലൂപ്രം പള്ളിയോടങ്ങൾക്കായി നടത്തിയ വള്ളസദ്യയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭക്ത്യാദരവോടെ പങ്കെടുത്തു.
ചെറുകോൽ 712 ആം നമ്പർ എൻ.എസ്.എസ് കരയോഗവും ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷനും സംയുക്തമായാണ്, ഉത്രാടം ദിവസമായ സെപ്റ്റംബർ 4 ഉത്രാട ദിനത്തിൽ ആദ്യ ഉത്രാടം തിരുന്നാൾ ജലോത്സവം സംഘടിപ്പിക്കുന്നത്. ചെറുകോൽ പമ്പാ നദിയുടെ നെട്ടായത്തിൽ നടക്കുന്ന ജലമേളയിൽ 15 പള്ളിയോടങ്ങൾ അണിനിരക്കും.
ഇന്നലെ രാവിലെ ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കടവിൽ നടന്ന ചടങ്ങിൽ ജലമേളയുടെ ലോഗോ പ്രകാശന കർമ്മം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. ഉത്രാടം തിരുന്നാൾ ഫൗണ്ടേഷൻ, ചെറുകോൽ, പുല്ലൂപ്രം പള്ളിയോടങ്ങൾക്ക് സമർപ്പിച്ച വള്ള സദ്യയുടെ മുഖ്യ വഴിപാടുകാരനായി പള്ളിയോടങ്ങൾക്ക് കടവിൽ ദക്ഷിണ നൽകി യാത്രയയക്കാനും ക്ഷേത്രത്തിൽ എത്തിയ കരക്കാരെ സ്വീകരിച്ച് കൊടിമരച്ചുവട്ടിൽ പറ സമർപ്പിക്കുന്നതിനും, വള്ളസദ്യയിൽ വിഭവങ്ങൾ വിളമ്പുന്നതിനുമെല്ലാം സുരേഷ് ഗോപി സജീവമായിരുന്നു. തിരുവാറന്മുള ക്ഷേത്രത്തിൻ്റെ കൊടിമരച്ചുവട്ടിൽ വച്ച് ഉത്രാടം തിരുന്നാൾ ട്രോഫിയുടെ അനാച്ഛാദന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു.
ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജവ് തൻ്റെ നവതിയോടനുബന്ധിച്ച് ചെറുകോൽ പള്ളിയോടത്തിന് വള്ളസദ്യ വഴിപാട് നടത്തിയിരുന്നു. ഇതിനായി 2012 ജൂലൈ 31 ന് അദ്ദേഹം നേരിട്ട് ചെറുകോൽപ്പുഴയിലെത്തുകയും, ചെറുകോൽ പള്ളിയോടത്തിന് തിരുവിതാംകൂർ രാജമുദ്ര സമ്മാനിക്കുകയും ചെയ്തു. ഈ സംഭവത്തിൻ്റെ ഓർമ്മക്കായാണ് ഉത്രാടം തിരുന്നാൾ വള്ളംകളി സംഘടിപ്പിക്കുന്നതെന്ന് ചെറുകോൽ എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് ഹരിച്ചന്ദ്രൻ പറഞ്ഞു. ആറൻമുളയിലെ 52 പള്ളിയോടങ്ങളിൽ തിരുവിതാംകൂർ രാജമുദ്ര ലഭിച്ച ഏക പള്ളിയോടമാണ് ചെറുകോൽ പള്ളിയോടം.


