കൊച്ചറ (ഇടുക്കി) – മദ്യ കമ്പനികളുടെ ഇടനിലക്കാർ പണവുമായി എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് വിജിലൻസ് കൊച്ചറ ബെവ്‌കോ ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന നടന്നു. ജീവനക്കാർക്ക് കൈമാറാനായി കൊണ്ടുവന്ന 50,000 രൂപ ഇടനിലക്കാർ എത്തിയ വാഹനത്തിൽ നിന്നാണ് പിടികൂടിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് വിജിലൻസ് സംഘം എത്തിയത്. പണവുമായി എത്തിയ ഇടനിലക്കാരെ ഔട്ട്‌ലെറ്റിന് സമീപം വാഹനത്തിൽ തടഞ്ഞു. വിജിലൻസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഈ സമയം ഔട്ട്‌ലെറ്റിലെ ജീവനക്കാരനും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു.
കൊച്ചറ ഔട്ട്‌ലെറ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയിരുന്നു. ഒരു മാസം മുൻപാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. വകുപ്പുതല നടപടി സ്വീകരിക്കണമെന്ന നിർദേശമുള്ള ഈ റിപ്പോർട്ട് ഓഡിറ്റ് വിഭാഗം തടഞ്ഞു വച്ചെന്നാണ് ആരോപണം. വ്യാപക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഔട്ട്‌ലെറ്റിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം ജീവനക്കാരന്റെ കാറിൽ നിന്നും പിടികൂടിയിരുന്നു.
ബെവ്‌കോ ഔട്ട്‌ലെറ്റിൽ അഴിമതി എക്‌സൈസിന്റെ അറിവോടെ
കൊച്ചറ ഔട്ട്‌ലെറ്റിൽ നടക്കുന്ന അഴിമതികൾക്ക് എക്‌സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് ആരോപണം. നിയമപ്രകാരം വെയർ ഹൗസിൽ നിന്ന് ഔട്ട്‌ലെറ്റിൽ മദ്യം ഇറക്കുമ്പോൾ എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് സന്നിഹിതരാകണമെന്നാണ് ചട്ടം. എന്നാൽ ഇവിടെ അത്പാലിക്കപ്പെടുന്നില്ല. ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ ഔട്ട്‌ലെറ്റിലെ ജീവനക്കാർ തന്നെ എക്‌സൈസ് ഓഫീസിൽ എത്തിച്ച് ഒപ്പിടുവിക്കുകയാണ് പതിവ്. മേഖലയിൽ പരിശോധനകൾക്ക് എത്തുമ്പോൾ വിവരം ഔട്ട്‌ലെറ്റിൽ മുൻകൂട്ടി അറിയിക്കുമെന്നും പറയപ്പെടുന്നു. ഇതിനായി മുന്തിയ ഇനത്തിലുള്ള രണ്ട് ബോട്ടിൽ മദ്യം എക്‌സൈസ് ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

