ആലപ്പുഴ – കെആർ ഗൗരിയമ്മ സ്ഥാപിച്ച, യുഡിഎഫ് ഘടകകക്ഷിയായ ജെഎസ്എസ് പിളരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എഎൻ രാജൻബാബുവിനെ തത്സ്ഥാനത്ത് നിന്ന് നീക്കാൻ പ്രസിഡന്റ് എ വി താമരാക്ഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതോടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത്.
തന്നെ പുറത്താക്കിയെന്നത് ഒരു തമാശ മാത്രമാണെന്നും, പാർട്ടിയും പാർട്ടി ഭരണഘടനയും അറിയാതെയുള്ള ചിലരുടെ പ്രചാരണത്തിനു വിലകൽപ്പിക്കുന്നില്ലെന്നും രാജൻബാബു പറഞ്ഞു. 16ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും രാജൻബാബു പറഞ്ഞു.
ജെഡിഎസ് സെക്രട്ടറിയായ ബാലരാമപുരം സുരേന്ദ്രനെയും ഭാരവാഹികളായ കെപി സുരേഷിനെയും വിനോദ് വയനാടിനെയും സസ്‌പെൻഡ് ചെയ്യാനുള്ള രാജൻബാബുവിന്റെ തീരുമാനത്തെ തുടർന്നാണ് ഇപ്പോഴത്തെ തർക്കം രൂപംകൊണ്ടത്. സംസ്ഥാന പ്രസിഡന്റിനോടു പോലും ആലോചിക്കാതെയുള്ള തീരുമാനമെന്നാണ് താമരാക്ഷന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ആരോപണമുയർന്നത്.
ജനറൽ സെക്രട്ടറി എന്ന് പറയുന്ന രാജൻബാബു പാർട്ടി പ്രവർത്തനം നടത്തുന്നില്ല. യുഡിഎഫിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. ഈ നിലപാടുകൾ കണക്കിലെടുത്ത് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജൻബാബുവിനെ മാറ്റി നിർത്തി വിശദീകരണം തേടാൻ തീരുമാനിച്ചത്. നവംബറിലെ സംസ്ഥാന സമ്മേളനം വരെ ജനറൽ സെക്രട്ടറിയായി ബാലരാമപുരം സുരേന്ദ്രനെ നിയമിക്കാനും യോഗം തീരുമാനിച്ചു.
ജെഡിഎസ് എന്ന ജനാധിപത്യ സംരക്ഷണ സമിതിയെ ഇനി ആരു സംരക്ഷിക്കുമെന്ന് കണ്ടറിയാം. !!
What do you feel about this post?
Like
Love
Happy
Haha
Sad

