പത്തനംതിട്ട – കഷ്ടപ്പാടുകൾക്കിടയിലും ചേർത്തുപിടിച്ച വീടും സ്ഥലവും സ്വന്തമായ സന്തോഷത്തിലാണ് കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശേരി നെല്ലിക്കാലയിൽ ആൽബർട്ടും കുടുംബവും. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ ആൽബർട്ട് ഭൂമിയുടെ അവകാശരേഖ സ്വന്തമാക്കി. കാൽ നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിലാണ് ഭൂമിക്ക് അവകാശ രേഖ ലഭിച്ചത്. മകനും കുടുംബത്തിനൊപ്പമാണ് ആൽബർട്ടിന്റെ താമസം.
സ്വന്തമായി ഭൂമിയെന്ന കാത്തിരിപ്പ് 58 വർഷങ്ങൾക്കുശേഷം യാഥാർഥ്യമായ സന്തോഷത്തിലാണ് പുല്ലാട് തെറ്റുപാറ കോളനിയിലെ തങ്ക കേശവൻ. പ്രായത്തിന്റെ അവശത വക വയ്ക്കാതെയാണ് തങ്ക പട്ടയവിതരണ മേളയിൽ എത്തിയത്. ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജിൽ നിന്നുമാണ് ഭൂമിയുടെ അവകാശ രേഖ വാങ്ങിയത്. കൈവശമുള്ള മൂന്ന് സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടയം കൈയിൽ കിട്ടിയ സന്തോഷത്തിൽ നിറകണ്ണുകളോടെയാണ് തങ്ക കേശവൻ മടങ്ങിയത്.


