പത്തനംതിട്ട – കൊടുമൺ രണ്ടാം കുറ്റി, വേട്ടക്കോട്ട് വീട്ടിൽ ലീല (50) ആണ് മരിച്ചത്. ഭർത്താവ് നീലാംബരൻ, മകൻ ദിപിൻ കുമാർ എന്നിവരെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8. 30 ഓടെ ഗൃഹനാഥനായ നീലാംബരൻ ബന്ധുവിനെ ഫോണിൽ അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സമീപവാസികൾ എത്തിയപ്പോൾ കുടുംബാംഗങ്ങൾ അവശ നിലയിൽ കിടക്കുന്നതും വീട്ടിലെ മൂന്ന് ഫാനുകളിൽ സാരി കെട്ടി കുരുക്കിട്ട നിലയിലുമാണ് കണ്ടത്. മൂവരും എന്തോ ടാബ് ലെറ്റുകൾ അമിതമായി കഴിച്ചതായും സംശയമുണ്ട്. ഇസാഫ് എന്ന ബാങ്ക് അധികൃതരുടെ ഭീഷണിയെ തുടർന്നാണ് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും വീട്ടമ്മ മരിക്കുകയും ചെയ്ത സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ ഇസാഫ് ബാങ്കിൻ്റെ പത്തനംതിട്ട ശാഖ ഉപരോധിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്ന അവസ്ഥയിലാണെന്നും പലിശക്കാരും കള്ളപ്പണക്കാരും പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും അഡ്വ. പഴകുളം മധു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് സർക്കാർ പലിശക്കാരെ നിയന്ത്രിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേര പോലെയുള്ള നടപടികൾ പിന്നീട് വന്ന എൽ ഡി എഫ് സർക്കാർ അട്ടിമറിച്ചതായും പഴകുളം മധു ആരോപിച്ചു.


