പത്തനംതിട്ട – ജില്ലാ വിഭാഗത്തിൽ പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് അയിരൂർ ആയുർവേദ ആശുപത്രിക്ക്. 92.78 ശതമാനം മാർക്കോടുകൂടി കമൻഡേഷൻ അവാർഡും സമ്മാനത്തുകയായ 150000 രൂപയും കരസ്ഥമാക്കി. ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ വിഭാഗത്തിൽ 97.92 ശതമാനം മാർക്കോടെ കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയും ഹോമിയോപ്പതിയിൽ 99.58ശതാനം മാർക്കോടുകൂടി അരുവാപ്പുലം സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹോമിയോ-ആയുർവേദ സ്ഥാപനങ്ങളായ തുമ്പമൺ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി, കുന്നന്താം സർക്കാർ ആയുർവേദ ഡിസ്‌പെൻസറി, കവിയൂർ സർക്കാർ ആയുർവേദ ഡിസ്‌പെൻസറി, പുതുശേരിമല സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, ചുങ്കപ്പാറ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി, പള്ളിക്കൽ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി തുടങ്ങിയവ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ വിഭാഗത്തിൽ കമൻഡേഷവൻ അവാർഡും മുപ്പതിനായിരം രൂപയും കരസ്ഥമാക്കി.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അവാർഡ് പ്രഖ്യാപിച്ചു. ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌ക്കരിച്ച അവാർഡാണ് കേരള ആയുഷ് കായകൽപ്പ്. ഈ സർക്കാരിന്റെ കാലത്ത് 250 ആയുഷ്സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.


