തിരുവല്ല – ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പരിചയപ്പെടുകയും, കഴിഞ്ഞവർഷം ഡിസംബറിൽ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും, തുടർന്ന് അശ്ലീല സന്ദേശങ്ങളും മറ്റും അയക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് പിടികൂടി. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടിൽ സഞ്ജയ് എസ് നായർ(23) ആണ് റിമാൻഡിലായത്. തന്റെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ കുട്ടിക്ക് അയക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഡിസംബറിൽ ഒരു ദിവസം മാതാപിതാക്കൾ അറിയാതെ കുട്ടിയെ കാറിൽ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ എത്തിച്ചശേഷം ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, വനിതാ പോലീസ് 20 ന് വൈകിട്ട് മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊടിയാടിയിലെ വീട്ടിൽ നിന്നും 21 ന് 11.15 ന് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഫോട്ടോ കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്തു തിരിച്ചറിഞ്ഞശേഷം, വിശദമായ ചോദ്യം ചെയ്യുകയും, 12 ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിദഗ്ദ്ധ പരിശോധനക്കായി ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


