പത്തനംതിട്ട – ജില്ലയിൽ 28 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജീവനക്കാർ ഹെഡ് കോട്ടേഴ്സ് വിട്ടു പോകുന്നത് തടഞ്ഞ് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവിറക്കി. മഴ തുടർച്ചയായി പെയ്യുന്നതിനാൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളായ കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ നദികളുടെയും തോടുകളുടെയും തീരത്തുള്ളവരുടെയും താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്നവരുടെയും സുരക്ഷ ഉറപ്പു വരുത്തൽ, രക്ഷാ പ്രവർത്തനം, ഒഴിപ്പിക്കൽ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, നഷ്ടങ്ങളുടെ കണക്കെടുപ്പ് എന്നിവ സുഗമമായും സമയബന്ധിതമായും നിർവഹിക്കുന്നതിനും എല്ലാ വിഭാഗം ജീവനക്കാരുടെയും സാന്നിധ്യവും സഹകരണവും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമായതിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
ദുരന്തനിവാരണ നിയമപ്രകാരം ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരകേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും, തൊഴിലാളികളും ഓഫീസുകളിൽ കൃത്യമായി ഹാജരാകാൻ നിർദേശിക്കെണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളിൽ ലഭ്യമാക്കേണ്ടതുണ്ട്.
ജൂൺ 27 മുതൽ ജൂലൈ 1 വരെയാണ് ഈ ഉത്തരവ് പ്രാബല്യലുള്ളത്. ഗർഭിണികൾ, അംഗപരിമിതർ, മറ്റ് ആരോഗ്യപ്രശ്നങ്ങളാൽ നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ എന്നിവർക്ക് ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇൻസിഡൻ്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ ഉറപ്പുവരുത്തേണ്ടതും, ആവശ്യമെങ്കിൽ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.


