വീട്ടമ്മയുടെ പിറകെ നടന്നു ശല്യം ചെയ്തത് കൂടാതെ, കുടുംബത്ത് കയറി ആക്രമിക്കാനും ശ്രമം : പാലക്കാട് സ്വദേശി പന്തളത്ത് പിടിയിൽ

Crime
Print Friendly, PDF & Email

പന്തളം: കുടുംബമായി താമസിക്കുന്ന യുവതിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് ശല്യം ചെയ്യുകയും, ജീവിക്കാൻ അനുവദിക്കില്ലെന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതിന് യുവാവ് പോലീസ് പിടിയിലായി. പാലക്കാട് വടക്കാൻചേരി കണ്ടപ്പാടം ശാരദ ഭവനിൽ ബാലു എന്ന കെ സതീശൻ ( 37) ആണ് പന്തളം പോലിസിന്റെ പിടിയിലായത്. മുമ്പ് പരിചയമുള്ള നൂറനാട് സ്വദേശിനി 33 കാരിയെയാണ് ഇയാൾ നിരന്തരം ശല്യം ചെയ്തുവന്നത്. ഇവർ പന്തളത്ത് ഭർത്താവും മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

ഇയാൾ പന്തളം കെഎസ്ആർടിസിക്ക് സമീപമുള്ള ശ്രീകൃഷ്ണ ഹോട്ടലിലെ ജോലിക്കാരനാണ്. യുവതിയുടെ താല്പര്യത്തിന് വിരുദ്ധമായി പിന്തുടർന്ന് നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിച്ചുവന്നപ്പോൾ, വിലക്കിയതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടരയോടെ, വാടകക്ക് താമസിക്കുന്ന വീട്ടിൽ ദേഹോപദ്രവം ഏൽപ്പിക്കാൻ ഉദ്ദേശിച്ച് കയ്യിൽ കത്തിയുമായി അതിക്രമിച്ചകയറി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

ഫോൺ വിളിയും സന്ദേശങ്ങൾ അയക്കലും തുടർന്നപ്പോൾ ഭർത്താവ് അറിഞ്ഞു വിലക്കി.ഫോൺ കാൾ ചെയ്യരുതെന്നും കാണാൻ ശ്രമിക്കരുതെന്നും യുവതി പറഞ്ഞു വിലക്കുകയും ചെയ്തു. ഇത് വകവെയ്ക്കാതെ പ്രതി ഫോണിലൂടെ പിന്തുടരുകയും , ഇവർ ജോലിക്ക് പോകുന്ന വഴിയിൽ നിന്ന് ശല്യപ്പെടുത്തുകയും ചെയ്യുന്നത് തുടർന്നു. വിലക്കിലെ വിരോധത്താൽ 22 ന് രാത്രി 8 ന് വീട്ടിൽ എത്തി കൂടെ ചെല്ലണമെന്നും, അല്ലാത്തപക്ഷം ജീവിക്കാൻ സമ്മതിക്കില്ലെന്നും, ഭർത്താവിനോട് വിവരങ്ങൾ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. യുവതി പോലീസിനെ വിളിക്കുമെന്നതു കണ്ടപ്പോൾ ഇറങ്ങിപ്പോയ യുവാവ്, അര മണിക്കൂറിനുശേഷം കടലാസ് മുറിക്കുന്ന കത്തിയുമായി എത്തി അസഭ്യം വിളിച്ചുകൊണ്ടു ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും, കത്തികൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

വിവരം അറിഞ്ഞ പോലീസ് സംഘം അവിടെയെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കയ്യിലുണ്ടായിരുന്ന കത്തിയും രണ്ടു മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽലെത്തിച്ച് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ നിരീക്ഷണത്തിൽ സൂക്ഷിച്ചു. യുവതിയുടെ പരാതിപ്രകാരം എസ് സി പി ഓ ജലജ മൊഴി രേഖപ്പെടുത്തി,എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്തു. സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി, തുടർ നടപടികൾ കൈകൊണ്ടു. തുടർന്നുള്ള അന്വേഷണം നടത്തിയത് എസ് ഐ സി വി വിനോദ് കുമാർ ആണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *