ബംഗളൂരു – പുറപ്പെടാൻ തയ്യാറെടുത്ത വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും ബഹളം വെച്ച് പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം വിമാനം വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവിൽ ഈ യാത്രക്കാരിയെ പിടിച്ചു പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും അസഭ്യവർഷം തുടർന്നു.
ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. ബംഗളുരു യെലഹങ്ക സ്വദേശിനായ ആയൂർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) രണ്ട് ബാഗുകളുമായാണ് വിമാനത്തിനകത്തേക്ക് യാത്രയ്ക്കെത്തിയത്. ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ രണ്ട് ബാഗുകളും കയ്യിൽ തന്നെ പിടിച്ച് ഇവർ വിമാനത്തിനകത്ത് കയറി. ശേഷം ഒരു ബാഗ് തന്റെ 20എഫ് സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു. രണ്ടാമത്തെ ബാഗ് ഇവർ ക്യാബിൻ ക്രൂ ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് കൊണ്ടുവെയ്ക്കുകയായിരുന്നു. ഇതിനെച്ചൊല്ലിയാണ് ബഹളം ആരംഭിച്ചത്. ബഹളം അതിരുകടക്കുന്ന സ്ഥിതിയായതോടെ ജീവനക്കാർ ഇവരെ പിടിച്ചു പുറത്താക്കി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.


