ന്യാൻധരുവ – ടൂറിസ്റ്റ് ബസ് പലതവണ മലക്കംമറിഞ്ഞു, മേൽഭാഗം തെറിച്ചുപോയി, വൻ അപകടം; നോവായി മലയാളികളുടെ കെനിയൻ യാത്ര.
കെനിയയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേർക്ക്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ഖത്തറിൽനിന്ന് ബലിപെരുന്നാൾ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
കെനിയയിലെ ന്യാൻധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡിൽ ഗിച്ചാഖ മേഖലയിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ നകൂറുവിൽനിന്ന് ന്യാഹുരുരുവിലെ റിസോർട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോർട്ടിൽ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, കനത്ത മഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ(41), മകൾ ഡെയ്‌റ(ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശികളായ ജസ്‌ന കുറ്റിക്കാട്ടുചാലിൽ(29), മകൾ റൂഫി മെഹ്‌റിൻ (ഒന്നരമാസം). റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവരുൾപ്പെടെ പരിക്കേറ്റവരിൽ 14 പേരും മലയാളികൾ ആണ്.


