ശ്രീനഗർ – പെഹൽഗാമിൽ ഭീകരാമക്രമണം നടത്തിയവർക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിൽ ആറ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിൻറെ ഏകീകൃതമായ പ്രവർത്തനമാണ് വിജയം കണ്ടത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ജമ്മു മേഖലയിലെ ഭീകരവാദികളുടെ താവളങ്ങൾ കണ്ടെത്തിയെന്നും സേന അറിയിച്ചു. കൂടുതൽ തിരച്ചിൽ നടക്കുന്നു. രാജ്യമാകെ വിമാനത്താവളങ്ങളിൽ അടക്കം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പാകിസ്താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻറ് ജനറൽ രാജീവ് ഘായിയും ഹോട്ട്ലൈൻ വഴി ചർച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിർത്തൽ കരാർ നീട്ടിയതായും പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചർച്ചകൾക്കൊടുവിൽ ഈ മാസം 10ന് വെടിനിർത്തലിന് ധാരണയാവുകയായിരുന്നു. ഈ തീരുമാനമാണ് ഞായറാഴ്ച വരെ തുടരുക.
ഞായറാഴ്ച വീണ്ടും ഡിജിഎംഒ ചർച്ച നടത്തി സ്ഥിതി വിലയിരുത്തും. വെടിനിർത്തൽ ധാരണ തുടർന്നുകൊണ്ട് പ്രകോപനങ്ങളിലേക്ക് നയിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് പരസ്പര വിശ്വാസം വളർത്തുന്ന നടപടികൾ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താൻറെ സമീപനത്തെ ലോകരാജ്യങ്ങൾക്കു മുന്നിൽ തുറന്നു കാട്ടാനാണ് പ്രതിനിധി സംഘം ഒരുങ്ങുന്നത്. ആറ് എംപിമാരും വിദേശകാര്യ വകുപ്പ് പ്രതിനിധികളുമാണ് സംഘത്തിലുണ്ടാകുക. ഒരു സംഘത്തെ ശശി തരൂർ എംപി നയിക്കും. ഭുജ് വ്യോമസേനാ താവളത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജവാന്മാരുമായി ചർച്ച നടത്തി.


