പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ആറന്മുള ഇടയാറൻമുള മലയിൽ പറമ്പിൽ വീട്ടിൽ മോഹന(65)നെയും,ഭാര്യ രാധാമണി(55) യേയുമാണ് മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് ആറുമാസം വീതം തടവിനും 5000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചത്. 2012 സെപ്റ്റംബർ 15ന് ഇടയാറൻമുള മലയിൽ പറമ്പിൽ വീട്ടിൽ സരളയെയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി പ്രതികൾ വെട്ടിപരിക്കേൽപ്പിച്ചതായാണ് കേസ്.
പ്രതികളുടെ നിലവിലെ പ്രായം കണക്കാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളും സരളയുടെ വീട്ടുകാരുമായി വസ്തു സംബന്ധമായ തർക്കം നിലവിലുണ്ടായിരുന്നു. സംഭവദിവസം പ്രതികൾ, മക്കളായ സുധീഷ് കുമാറിനും സനൽ കുമാറിനുമൊപ്പം സരളയുടെ വസ്തുവിൽ അതിക്രമിച്ചു കയറി.തുടർന്ന്, മകൻ ദീപുവിനെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് സരള തടയാൻ ശ്രമിച്ചപ്പോൾ തലയിൽ കത്തികൊണ്ട് വെട്ടുകയും, ഭർത്താവിനെയും മക്കളെയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. കേസിലെ മൂന്നും നാലും പ്രതികൾ വിചാരണ വേളയിൽ ഒളിവിൽ പോയി. ആറന്മുള പോലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ, പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം ആർ രാജ്‌മോഹൻ ഹാജരായി.
What do you feel about this post?
Like
Love
Happy
Haha
Sad

